വലിയപറമ്പ - ഗ്രാമ ചരിത്രം

                       ഗ്രാമത്തുടിപ്പ്

തീരം ഉണ്ടായത്'

വലിയപറമ്പും അനുബന്ധദ്വീപുകളും കാസര്‍ഗോഡ് ജില്ലയുടെ സ്വപ്നസൗന്ദര്യദേശമായി വര്‍ത്തിക്കുന്നത് പ്രകൃതിരമണീയത കൊണ്ടും തനതു പാരിസ്ഥിതിക പ്രത്യേകതകള്‍കൊണ്ടുമാണ്. ഈ തീരമുണ്ടായത് എപ്പോഴാണെന്ന് ആലോചിച്ചാല്‍460കോടി വര്‍ഷമെന്ന ഭൂമീപ്രായത്തിലേക്കൊന്നും സഞ്ചരിക്കേണ്ടതില്ലെന്നുമാത്രമല്ല, വളരെ വളരെ അടുത്തകാലത്താണ് ഇതു രൂപീകൃതമായതെന്ന ഉത്തരത്തിലേക്കാവും ഭൗമശാസ്ത്ര പഠനങ്ങള്‍ നമ്മെ നയിക്കുക.
വിവിധ സമുദ്ര ശാസ്ത്രങ്ങളോടൊപ്പം എര്‍ത്ത് സയന്‍സ് പഠനങ്ങളും തീരത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട അനേകം തെളിവുകള്‍ കണ്ടെത്തി കഴിഞ്ഞു.പതിനഞ്ചായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറുമീറ്ററോളം താഴ് ന്ന കടലായിരുന്നു നമുക്കുണ്ടായിരുന്നത്.തുടര്‍ന്നിങ്ങോട്ട് അതിന്റെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു വന്നു.6000 വര്ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴുള്ളതിനേക്കാള്‍ 5മീറ്റര്‍ ഉയരം കൂടിയതായിരുന്നു,സമുദ്ര ജലനിരപ്പ്.അതിനുശേഷം വിപരീത പ്രവര്‍ത്തനമായ കടലിറക്കപ്രതിഭാസത്തിന്റെ കാലഘട്ടത്തിന് ആരംഭമായി.കടലിറക്കപ്രതിഭാസത്തിന്റെ ഭാഗമായി നീരൊഴുക്കു കുറഞ്ഞ താഴ്ന്ന പ്രദേശങ്ങളില്‍പുതിയ മണല്‍കൂനകള്‍ ഉടലെടുക്കുകയുണ്ടായി.അവയ്ക്ക് ചുറ്റും പരന്ന് വിശാലമായി,കായല് പുഴകളെ സ്വീകരിക്കാന്‍ തയ്യാറായി.രണ്ടു മുവായിരം വര്‍ഷത്തോളം ഈ പ്രക്രിയ അനസ്വൂതമായി തുടരുന്നു.
മുവായിരം വര്ഷങ്ങള്‍ക്ക് മുമ്പ്, എട്ടിക്കുളം കായലിനു കിഴക്കായി തീരം സ്ഥിതിചെയ്തിരുന്നതെന്ന്കേട്ടാല്വിശ്വസിക്കാന്പ്രയാസം തോന്നും. ഏഴിമലയ്ക്ക്തൊട്ട്തെക്ക്സ്ഥിതിചെയ്യുന്ന മാടായി പ്രദേശം 600 വര്ഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് സ്ഥലത്തേക്കെങ്കിലും മാറി വന്നതായാണ് കണക്ക്.തെക്കേക്കാട് ദ്വീപില്‍ നിന്നും 7മീറ്റര് ആഴത്തില് കുഴിച്ചെടുത്തചിപ്പിത്തോട് പഠനത്തിനു വിധേയമാക്കി.അതിന‍് 2800 വര്ഷമാണ‍് പ്രായമെന്ന് നിര്‍ണ്ണയിച്ചപ്പോള്‍ തന്നെ തുരുത്തും അതിനു പടിഞ്ഞാറുള്ളഭാഗവുംവെള്ളത്തിനടിയിലായിരുന്നെന്നും ഇവ ഉണ്ടായത് ദീര്ഘകാലത്തിനപ്പുറമല്ലെന്നും അനുമാനിക്കാന്‍ കഴിഞ്ഞു.

ദ്വീപ് കഥകളിലൂടെ.


പരശുരാമന് മഴുവെറിഞ്ഞ് ഉണ്ടായതാണ‍് കേരളമെന്ന് പണ്ടു പണ്ടേ പറയുന്നുണ്ടെങ്കിലും ഇവിടെ നിലനില്ക്കുന്ന കഥകള് മറ്റുതരത്തിലാണ‍്. ലങ്കയിലേക്കു പോകുമ്പോള്‍ ആകാശമാര്ഗേ ഹനുമാന് കണ്ട കാഴ്ചകളില്‍ ഏറ്റവും സൗന്ദര്യമുള്ളത്,കടലില് കുളിക്കുന്ന അമ്മയും കുഞ്ഞുങ്ങളേയും പോലുള്ള തുരുത്തുകളേയാണ‍്.കുളിച്ചുകയറി അവര്‍ക്ക്കൂടുതല്‍ കാഴ്ച കാണാന് വേണ്ടി കുന്നിന്റെ ഒരു കഷ്ണം ഇട്ടുകൊടുത്തിട്ടാണ‍് ലങ്കയിലേക്കു ഹനുമാന് പോയതെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.അമ്മ വലിയപറമ്പുംകുഞ്ഞുങ്ങള് ഇടയിലേക്കാട് തുടങ്ങിയ തുരുത്തുകളുമാണ‍്. കാഴ്ച കാണാനുള്ള കുന്ന് ഏഴിമലയും. അനുബന്ധ ദ്വീപുകളുമായി ബന്ധപ്പെട്ട മറ്റൊരു കഥ സ്ഥലനാമചരിത്രവുമായി ബന്ധപ്പെട്ടതാണ‍്
ഉത്തര കേരളത്തിലെ കാവുകളില്‍ കെട്ടിയാടുന്ന പ്രധാന ദേവി ആര്യദേശത്ത് നിന്നും മരകലത്തിലൂടെ(കപ്പല്‍ പോലുള്ളത്)വന്നതായാണ് ഐതീഹ്യം.ഈ പ്രദേശത്തിന്‍റെസൗന്ദര്യം കാരണം അതു കാണാനായി അഴിയിലൂടെ കായലിലേക്കിറങ്ങി.അപ്പോള്‍ വേലിയിറക്കത്തിന്റെ സമയമായിരുന്നു.കായലിലെ ഓരോ മാടിലും കാലുവെച്ച് സുരക്ഷിതമായാണ‍് ദേവിനടക്കുന്നത്.ഇന്നു കാണുന്ന വടക്കേകാട്ടിലാണ് ആദ്യം കാല്‍വെച്ചത്.പിന്നെ വടക്കേകാട്,തെക്കേകാട്.എന്നിവ കഴിഞ്ഞ് ഇടയിലേക്കാട് അടുത്തകാല്‍ വെക്കാന്‍ തുനിഞ്ഞപ്പോഴാണ് വേലിയേറ്റമുണ്ടായി അടുത്ത മാടുകാണാതെയായത്.മടക്കിയ കാലുമായി ദേവി കുറച്ചുനേരം വിഷമിച്ചു നിന്നു.അതിനു ശേഷം ദിവ്യശക്തിയാല്‍ മടക്കിയകാല്‍ നേരത്തേ മാടുണ്ടായിരുന്നസ്ഥലത്ത് വെച്ചത്രെ അപ്പോള്‍ അതൊരു നല്ല നാടായി വന്നു.മടക്കിയ കാല്‍വെച്ച സ്ഥലമാണ‍് മാടക്കാല്‍.
മുസ്ലീം സമുദായത്തിലെ ഒരു ശ്രേഷ്ടനായ വ്യക്തി-വലിയ്യ്-യുടെ മയ്യത്ത് തീരത്തടുത്ത ഒരു സ്ഥലമുണ്ട്.മതാചാര പ്രകാരം കബറടക്കം കഴിഞ്ഞപ്പോള്‍ പലതരം അത്ഭുതങ്ങള്‍ പിന്നീട്സംഭവിക്കയുണ്ടായി,അവിടെ ഒരു പള്ളിയും പണിതു.വലിയ്യ് എത്തിച്ചേര്‍ന്ന സ്ഥലം പിന്നീട് വലിയര ആയും വാമൊഴിയാല്‍ ഒരിയരയായതായും പറയപ്പെടുന്നു.ഇതേ സ്ഥലത്തിന് മറ്റൊരു ഐതീഹ്യം കൂടിയുണ്ട്.
പൂമാല ഭഗവതി പണ്ടിവിടെ എത്തിച്ചേര്‍ന്നെന്നും ഈ ദേശത്തിന്റെ സൗഭാഗ്യം കണ്ട് സന്തോഷിച്ച് തപസ്സുനടത്തുകയും ചെയ്തത്രേ.ഭഗവതി ഒരു കാലില്‍ ആറു നൂറ്റാണ്ടു മുമ്പ് പന്ത്രണ്ട് വര്‍ഷം തപസ്സു ചെയ്തതായി പറയപ്പെടുന്ന സ്ഥലത്ത് ഒരു അറ പണിതുവെന്നതാണ് വിശ്വാസം ഒരു കാലില്‍ അറ എന്നത് ഒരു അറയും പിന്നീട് ഒരിയരയായി മാറിയതായും ഐതിഹ്യം


വലിയപറമ്പ

അങ്ങ് കിഴക്ക് ഉയര്‍ന്ന മലകളും സമൃദ്ധമായ കാടുകളുമുള്ള സഹ്യപര്‍വ്വതത്തിന്റെ മടിത്തട്ടില്‍ വൈവിധ്യമാര്‍ന്ന സസ്യങ്ങളാല്‍ സമ്പന്നമായ ഇടനാടന്‍ കുന്നും അവയോടു ചേര്‍ന്നു കിടക്കുന്ന വിശാലമായ പാടശേഖരവും കേരളത്തിന്റെ തനതു പ്രകൃതി വിഭവങ്ങളാണ്.ഇങ്ങ് പടിഞ്ഞാറ് ലക്ഷദ്വീപ് കടലിനോട് തൊട്ടുരുമ്മിക്കിടക്കുന്ന തീരദേശംഭൂപ്രകൃതിയനുസരിച്ച് വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്.ഈ മേഖലയിലാണ് വലിയപറമ്പിന്റെ സ്ഥാനം.
കാസര്‍ഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 11 18 വടക്കേ അക്ഷാംശത്തിലും 75 10 കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പകേരളത്തിലെതന്നെഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്കു തൈക്കടപ്പുറം അഴിക്കും ഇടയില്‍ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആര്‍ത്തിരമ്പലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടു മെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളിലൊളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയനിധിയാണ‍്.
ഏതുസമയവും നാടിനേയും മനസ്സിനേയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാരമണല്‍പ്പരപ്പ്,കടലോര കാഴ്ചകള്‍,മുതുക് അല്പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളിപ്പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍പ്പക്ഷികള്‍.............കാണുന്തോറുമേറിടുന്ന വശ്യമനോഹാരിത............അതാണ‍് വലിയപറമ്പ.
പരസ്പരം ഇഴുകിചേര്‍ന്ന് കുടചേര്‍ത്തുപിടിച്ച തെങ്ങോലകള്‍ നല്‍കുന്ന തണലാണ‍് ഇവിടുത്തെ മറ്റൊരു പ്രത്യേകത.മണ്ണിന‍് തെങ്ങ് അമ്മയും തണല്‍ പുതപ്പുമാണ‍്.ആഗോളതാപനത്തിന്റെ കാലഘട്ടത്തില് ഒട്ടുമിക്ക സ്ഥലവും ചുട്ടുപൊള്ളുമ്പോള്‍ ഇവിടെ കുടയില്ലാതെ നടക്കാം...കടലിന്റെ സാന്ത്വനസ്പര്ശം കൂട്ടിനുണ്ടാകുമപ്പോള്‍.ശരാശരി 1 മീറ്റര് സമുദ്ര നിരപ്പില് നിന്നും ഉയരത്തിലുള്ള ഈ പ്രദേശത്ത് മണ്ണിലെ ജലം ചൂടുകൊണ്ട് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില് ഒരുപരിധിവരെ നിര്ണ്ണായക പങ്കുവഹിക്കുന്നത് മണ്ണിന്റെ ഈ തണല്‍പുതപ്പാണ‍്.
വലിയപറമ്പില് നിരവധി പാടങ്ങളുണ്ട്.മൂന്നു വിളപ്പാടങ്ങള്‍ ഉള്‍പ്പെടുന്ന പാടത്തോട് ചേര്ന്ന് ചിലേടത്ത് 'ആവികള്‍' കാണാം അധികമായി വരുന്ന മഴവെള്ളം ഒഴുകിയെത്തുന്ന വലിയ ചതുപ്പുകളാണ‍് ആവികള് എന്ന പേരില് അറിയപ്പെടുന്നത്.വേനലിലെ ചെറുചൂട് കാരണം വൈകുന്നേരം ജലം ആവിയായി പോകുന്നതുപേലെ തോന്നുന്നതിതാണ‍് ഈ പേരു കൈവന്നത്.മുറിയനാവി,ചേറ്റാവി,താപുഞ്ചാവി തുടങ്ങിയ പേരിലറിയപ്പെടുന്ന ആവികള്‍ ഇവിടെ കാണാം.ശുദ്ധജല മത്സ്യങ്ങള്‍ ചതുപ്പു പക്ഷികള്‍എന്നിവയുടെആവാസസ്ഥലമാണിത്.'ഉച്ചൂളിക്കുണ്ട് ' എന്ന പേരില്‍ പണ്ടിവിടെ ഒരു ആവിയുണ്ടായതായി പറയപ്പെടുന്നു.ഇതുമായി ബന്ധപ്പെട്ട നാടന്‍ പാട്ടുപോലും തലമുറകള്‍ കൈമാറിവരുന്നുണ്ട്.
ഉച്ചൂളിക്കുണ്ടിലെ മീനേ
                                      പിടിച്ചോണ്ട് കൊട്ക്ക്ടാ രാമാ
                                       മുറിച്ചിറ്റ് വെക്ക്ണേ ജാനൂ....
                                       നല്ലോണം തിന്നണ്ടേ കുഞ്ഞീ
ഇത്തരം ആവികളുടെ സംരക്ഷണം ജലസംരക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് അനുഷ്ഠാനങ്ങളില് പോലും ഇവയ്ക്ക് സ്ഥാനം കല്‍പ്പിച്ചു പോന്നു.ഉത്സവത്തില്‍ ഒരു പ്രധാന ദേവനായി 'ആവിഗുളികനെ' കാണുമ്പോള്‍ പ്രകൃതി വിഭവത്തിന്റെ പരിപാലനത്തിനപ്പുറം ആവാസവ്യവസ്ഥയുടെ മഹത് പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ‍് ഇന്നാട്ടുകാര്.
200 വര്ഷത്തിനു മുമ്പ് ഇവിടെ ആള്‍താമസം വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു.സ്വാതന്ത്ര്യത്തിനുമുമ്പ്നൂറില്‍കുറവ്കുടുംബങ്ങളെഉണ്ടായിരുന്നുള്ളൂ.മദിരാശിസംസ്ഥാനത്തിന്റെ തെക്കന്‍ കാനറ ജില്ലയില് ഈ പ്രദേശം ഉള്‍പ്പെട്ടിരുന്ന സമയത്ത് 1930 ലെ റവന്യൂ സെറ്റില്മെന്റ് പ്രകാരം ഇവിടുത്തെ സ്ഥലം ചില മുസ്ലീം ജന്മിമാരുടെ കൈവശമെത്തിച്ചേര്ന്നു.പിന്നീട് ജന്മി കുടിയാന് സമരത്തിന്റെ കാലമായിരുന്നു.ഇവിടെ പോലീസ് പിക്കറ്റ് പോസ്റ്റ് പോലും സ്ഥാപിച്ചിരുന്നതായാണ‍് ചരിത്ര രേഖ.
ഈ ഭൂമിയില് ആദ്യമായി താമസക്കാരായി എത്തിയത് രാമന്തളിയില് നിന്നും ഏഴിമലയുടെ തെക്കുനിന്നുമുള്ള കുടുംബങ്ങളായിരുന്നു.ഇവര് പിന്നീട് മത്സ്യബന്ധനംനടത്തുന്നതിനുവേണ്ടി കുടില് കെട്ടി സ്ഥിരതാമസം തുടങ്ങുകയായിരുന്നു.അവരുടെ പിന് തലമുറക്കാരായ മുക്കുവ കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്.സുസജ്ജമായ താമസവ്യവസ്ഥ വന്നുചേര്ന്നതു മുതല് നാനാ ജാതി മതസ്ഥരായകുടുംബങ്ങള്‍ വര്ദ്ധിച്ചു വന്നു.ഇതിനു ശേഷമാണ‍് അനുബന്ധദ്വീപായ ഇടയിലേക്കാട്ടിലേക്ക് താമസിക്കാന് ഇവിടുത്തെ ജനങ്ങള്‍ സ്ഥലം തെരെഞ്ഞെടുത്തത്.പുറത്താളില്‍ ഒരു കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കൂടാളിയില് നിന്നും താനൂരില് നിന്നും എത്തിയവരും ഈ പട്ടികയില് പെടുന്നു.
നീലേശ്വരം രാജവംശത്തിന്റെ ഇംഗിതപ്രകാരം കൊത്തിമുറിച്ച് നിര്മ്മിച്ച അഴിയാണ‍് വലിയപറമ്പിന്റെ വടക്കേ അതിര‍്.ഇവിടെ ജോലിക്കെത്തിയവരില്‍ ഒരു വിഭാഗം ഇവിടെ താമസമാക്കിയതായും ചരിത്രരേഖകളില് തന്നെയുണ്ട്.നാട്ടുഭരണകാലത്ത് കുറ്റവാളികളെ കടത്തിയ സ്ഥലമായി ഇതിനെ പറയപ്പെടുന്നുമുണ്ട്.ഉപജീവനത്തിനായി എത്തിച്ചേര്ന്നവര് ഉള്‍പ്പെടെ 300 വര്ഷത്തിലധികമുള്ള കഥകള്‍ പറയാനുള്ള സ്ഥലമാണിതെന്ന് നിസ്സംശയം പറയാംപട്ടികജാതി,മാവില,തീയ്യ,മുസ്ലീം സമുദായങ്ങള്‍ ഇടകലര്ന്ന ഒരു സമ്മിശ്ര സംസ്കാരത്തിനു കേളികേട്ട നാടാണിത്.1978ല് രൂപീകൃതമായ വലിയപറമ്പ പഞ്ചായത്ത്


കാടുകളുടെ നാട്'

വലിയപറമ്പയും അനുബന്ധതുരുത്തുകളും,അങ്ങിങ്ങായി പൊന്തകളും കാടുകളും നിറഞ്ഞ പ്രദേശമായിരുന്നു. ഇതിനു പ്രധാനകാരണം കവ്വായികായലിന്റെ പാരിസ്ഥിതിക പ്രത്യേകതകളാണ‍്.മഴക്കാലത്ത് ഒഴുകിയെത്തുന്ന മലപ്പിലും പൊലിപ്പുും പെട്ട് പശ്ചിമഘട്ടത്തിലേയും ഇടനാട്ടിലേയും പലതരം വിത്തുകള്‍ വലിയപറമ്പിലേയും തുരുത്തുകളിലേയും മണലിലാണെത്തിപ്പെടുന്നത്.വലിയ മഴക്കാലത്ത് ദ്വീപ് മുങ്ങിയതുപോലുള്ള അവസ്ഥ വന്നുചേര്ന്നിട്ടുണ്ടെന്ന് മുന് തലമുറയിലെ മുത്തശ്ശന്മാര് പറ‍‍ഞ്ഞതായി ഓര്ക്കുന്നവരുണ്ട്.ഒഴുകിയെത്തുന്ന ജൈവാംശം കൊണ്ട് ഫലഭൂയിഷ്ടമാകുന്ന ഈ പ്രദേശത്ത് വിത്തുമുളക്കാന് പ്രയാസമായിരുന്നില്ല.എന്നാല് ഇവിടുത്തെ തീരകാലാവസ്ഥയില് നിലനിന്നവ കുറച്ചെണ്ണം മാത്രമായിരുന്നു.
മാവിലാകടപ്പുറം നല്ല കാടായിരുന്നു.പുനത്തില് എന്നറിയപ്പെടുന്ന പ്രദേശം പണ്ട് പുനംകൊത്തി(കാടുകൊത്തി) കത്തിച്ച് വളമാക്കി കൃഷിചെയ്തതായിരുന്നു.ഒരിയരയും നല്ല കാടായിരുന്നു സമൃദ്ധമായ സസ്യശേഖരം കൊണ്ട് കാടായി മാറിയ തുരുത്തുകള്‍ക്ക് അതുമായി ബന്ധമുള്ള പേരും സിദ്ധിച്ചു .ഇരട്ടകളെ പോലുള്ള തെക്കേകാട്ടിലും വടക്കേകാ ട്ടിലും സ്വാതന്ത്ര്യത്തിനു മുമ്പ് ഇടതൂര്ന്ന കാടുണ്ടായിരുന്നു.മലന്തലപ്പില് നിന്നും വന്നുചേര്ന്ന ജൈനശേഷിപ്പുകളില് ഏറ്റവും അനുഗ്രഹീതമായത് ഇടയിലേക്കാടാണ‍്.
നായുരുപ്പ്,പനച്ചി തുടങ്ങിയ ഇടനാട്ടില് പോലും അപൂര്വ്വമാണെന്നിരിക്കെ ഇവിടുത്തെ തുരുത്തുകളില് ഇവ സാധാരണമാണ‍്.ഇടനാടന് ചെങ്കല്‍ കുന്നിന്റെ മാത്രം സസ്യമായ ചുവന്ന മോതിരവള്ളി,വെള്ളക്കാശാവ് എന്നിവ ഇവിടെയുള്ളത് ശാസ്ത്രം തന്നെ അദ്ഭുതത്തോടെയാണ‍് കാണുന്നത്.ആറ്റിലപ്പയും എരിഞ്ഞിയും ഉന്നവും കൂടുതലായി കാണുന്ന തീരദേശം കേരളത്തില് വേറെ ഇല്ലെന്നു തന്നെ പറയാം.കരിങ്ങോട്ട ഇപ്പോഴും അവശേഷിക്കുന്ന ഏക തീരദേശകാവ് ഇടയിലേക്കാടാണ‍്.വലിയപറമ്പില് നായുരുപ്പി നോടൊപ്പം മുരിക്ക്,വേപ്പ് എന്നിവയാണ‍് കൂടുതലായി വളര്ന്നിരുന്നത്.ഒരു നടത്തത്തില് നാനൂറിലധികം വ്യത്യസ്ഥമായ മരങ്ങളേയും ചെടികളേയും കണ്ടിരുന്ന പണ്ടുകാലത്തുനിന്നും ഇന്നത്തെ യാത്രയിലേക്കെത്തുമ്പോള് അവ പകുതിയിലും കുറവാണെന്ന കണക്കിലേക്കായിരിക്കും നാം എത്തിച്ചേരുക.
സസ്യവാവിധ്യത്തിന്റെ ഒരു ബൃഹത്തലമാണ‍് ജന്തുവൈവിധ്യത്തിന‍് അടിസ്ഥാനമാകുന്നത്.ഒരിക്കലും തീരത്തു പാടില്ലാത്ത ജന്തുക്കളുടെ സാന്നിധ്യം ഇവിടെയെത്തി ച്ചേര്ന്നതും ഒഴുക്കില് പെട്ടുതന്നെയാണ‍്.60 വര്ഷത്തിനു മുമ്പ് തെക്കേകാട് നിവാസികള്‍ രാത്രിയില് കരയുന്ന ഒരു പ്രത്യേക ആടിനെ കാവിനുള്ളില്‍ കണ്ടു.അവര് നല്കിയ രൂപവിവരണത്തിന്റെ അടിസ്ഥാനത്തില് അത് കിഴക്കന് കാടുകളില് കാണുന്ന കേഴമാന്(Barking Deer)ആണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.വടക്കേക്കാട്ടില്‍ കീരി,മുള്ളന്പന്നി,ഉടുമ്പ് എന്നിവ ഉണ്ടായിരുന്നതായും അവയെ പിടിച്ചതായും പറയപ്പെടുന്നു.അടുത്തകാലത്ത് തെക്കേക്കാട്ടില് നിന്നും ഒരു പെരുമ്പാമ്പിനെ പിടികൂടിയതായി വാര്ത്ത ഉണ്ടായിരുന്നു.പഠനങ്ങളില്‍ നിന്നും ഇടയിലേക്കാട്ടില് ഒരുതരം മീന്പിടിയന് പൂച്ച(Fishing Cat)ഉണ്ടായിരുന്നതായി മനസ്സിലാക്കികഴിഞ്ഞു.25 വര്ഷങ്ങള്ക്കിപ്പറം മുള്ളന്പന്നി,ഉടുമ്പ്,മീന്പിടിയന് പൂച്ച എന്നിവയെ കണ്ടതായി ആരും റിപ്പോര്ട്ട് ചെയ്തിട്ടില്ല.
പിലിക്കോട്(പുലിക്കോട് എന്ന് നാടന് പ്രയോഗം)ഭാഗത്ത് ഉണ്ടായിരുന്ന വന്യമായ പുലി കായലിന്റെ കിഴക്കന് തീരത്ത് ഏര്പ്പു പുഴവരെ എത്തിച്ചേര്ന്നതായി പറയപ്പെടുന്നുണ്ട്.നല്ലകായലിന്റെ സ്വാഭാവിക സൂചകമായ നീര്ന്നായകള് കുറഞ്ഞ് വന്നിട്ടുണ്ടെന്ന് വലക്കാര് സാക്ഷ്യപ്പെടുത്തുന്നു.കായലിലെ നീര്ന്നായത്തറവാടെന്ന് വിശേഷിപ്പിക്കുന്ന കൊക്കാലില് ഇപ്പോള് വളരെ അപൂര്വ്വമായേ നീര്ന്നായയെ കാണാറുള്ളു...കൊക്കൈലിന്റെ സ്ഥിതി ഇതാണെങ്കില് മറ്റുള്ളവയുടെ കാര്യം പറയേണ്ടതില്ലല്ലോ!.
ഇന്നും സ്വാഭാവികമായി കുരങ്ങന്മാരെ കാണുന്നത് ഇടയിലേക്കാട്ടില്‍ മാത്രമാണ‍്.മറ്റുള്ള സ്ഥലത്ത് അപൂര്വ്വമായി 1-2 എണ്ണത്തം കണ്ടതായി പറയുന്നുണ്ട്.'ബോണറ്റ് മെക്കാക്ക്' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന നാടന് കുരങ്ങാണ‍് ഇവിടെയുള്ളത്.ഇടയിലേക്കാട് പോലെ മുഴുവന് കാടായിരുന്ന ഒരു സ്ഥലം പിന്നീട് 5 ഏക്കര് കാവു മാത്രമായി ലോപിച്ചപ്പോള് ഇത്തരം ജീവികള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നാണ‍് ചിന്തിക്കുന്ന മൃഗമായ(ഹോമോസാപ്പിയന്സ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന) മനുഷ്യന് ആലോചിക്കേണ്ടി വരിക.വേനല് കാലത്തു മാത്രം കിട്ടുന്ന പനച്ചിക്ക തിന്ന് ഒരു വര്ഷം മുഴുവന് ഈ മിണ്ടാപ്രാണിക്ക് ജീവിക്കാനാകുമോ എന്നതിന്റെ ഉത്തരം ഹൃദയത്തി ല് അകത്താീരില് നിന്നുമാണ‍് പിറവിയെടുക്കേണ്ടത്.
ചിത്രം:gfhs2.jpg

കായല്‍ഭൂമിക

വലിയപറമ്പിന‍് പ്രകൃതിദത്തമായി ലഭിച്ച കിഴക്കന് അതിര‍് 32 കീ.മി.നീളത്തില് വ്യാപിച്ചുകിടക്കുന്ന ഒരു വന് ജലാശയമാണ‍് പുഴയെന്ന് തെറ്റായി വിശേഷിപ്പിക്കുന്ന ഇത് യഥാര്ത്ഥത്തില് ഒരു കായലാണ‍്.ഉത്തരകേരളത്തിലെ ഏറ്റവും വലിയ കായലാണ‍് കവ്വായി കായല്.കടലിലെ വേലിയേറ്റത്തില് തീരത്തേക്ക് ഉയര്ന്നുവരുന്ന അധികജലത്തെ അഴിയിലൂടെ കായല് വിസ്താരത്തിലേക്ക് സ്വീകരിക്കുമ്പോള് ജലനിരപ്പ് താരതമ്യേന കുറക്കാമല്ലോ...പ്രകൃതിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഈ ധര്മ്മം നിര്വ്വഹിക്കുമ്പോള് തീരത്ത് ഉപ്പുവെള്ളത്തിന്റെ ഉയര്ച്ച ചെറിയ തോതില് താഴ്ത്താനും അതിലൂടെ ഒരു ജലത്തിന്റെ കടന്നാക്രമണം കുറക്കുവാനും വഴിയൊരുക്കുന്നു.
കായല് അനേകം ജീവജാതികളുടെ കളിത്തൊട്ടിലാണ‍്.ഭൂമിശാസ്ത്രപരമായ പല കാരണങ്ങളുണ്ട് ഇതിനു പിന്നില്.കാര്യങ്കോട് പുഴ,നീലേശ്വരം,ഏര്പ്പുപുഴ,കവ്വായിപുഴ, പെരുമ്പപുഴ,രാമപുരംപുഴ എന്നീ 6 നദികള്‍ കടന്നുവരുന്ന വഴിയിലെ പ്രദേശങ്ങളില് നിന്നും ഒഴുക്കി കൊണ്ടു വരുന്ന ജൈവാവശിഷ്ടവും എക്കലും കായലിന‍് പോഷക സമൃദ്ധ മായ ഘടകമാണ‍് ആഹാരമാണ‍്.മത്സ്യ സമ്പത്ത് വര്ദ്ധിപ്പിക്കുകയും അവയെ ആഹാരമാക്കുന്ന വലിയ ജീവികളുടെ എണ്ണം നിലനിര്ത്തുകയും ചെയ്യാന് ഒരു പരിധിവരെ സഹായകമായത് പുഴയുടെ ഇത്തരം രാപ്പകല്‍ പ്രവര്ത്തനം തന്നെയാണ‍്.
1879 ല് രചിച്ച വില്ല്യം ലോഗന്റെ മലബാര് മാന്വലില് മുതലകള് ഇവിടെ ഉണ്ടായതിന്റെ സൂചനകള് നല്കുന്നുണ്ട്.കവ്വായി പുഴയുടെ മേല്ഭാഗമായ തട്ടാര്ക്കടവ് മുതലകളുടെ ഇഷ്ടസ്ഥലമായിരുന്നു.ഇതുമായി ബന്ധപ്പെട്ട അനേകം നാടന് ശീലുകള്‍ ഈ തീരത്ത് ഇപ്പോഴും നേര്ത്ത ശ്രുതിയില് കേള്ക്കാം..........
'തട്ടാറ് കടവിലെ പൂമുതലേ'
എന്നു തുടങ്ങുന്ന നാടന് ശീലുകള് അന്യമാകുകയാണ‍്.നാടന്ശീലുകളുടെ ശേഖരണവും സംരക്ഷണവും ഇനിയും തുടങ്ങിയില്ലെങ്കില് ജൈവസാംസ്കാരിക വൈവിധ്യത്തിന്റെ തെളിവുകള് കാലയവനികയ്ക്കുള്ളില് എന്നേക്കുമായി വിലയം പ്രാപിക്കാം.
മുതലകലുടെ മുഖ്യാഹാരം മാംസമാണ‍്.കായലിലെ നീര്നായ,വലിയ മത്സ്യങ്ങള്‍ എന്നിവയാണ‍് പ്രധാനം.മുതലയുണ്ടായിരുന്ന ഈ കായലിലെ വന് മത്സ്യങ്ങളുടെ എണ്ണം എത്രയായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ! തീരത്തെ കണ്ടല് കാടുകളും അവയോടുചേര്ന്ന പ്രദേശവുമായിരുന്നു മുതലകള് ഈറ്റില്ലമായി തെരഞ്ഞെടുത്തിരുന്നത്. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ മുതലകള് വായിലെടുത്ത് കണ്ടല് ചെടികള്ക്കരികില് ഇരതേടാനായി വിടുന്നതും ഇനിയോരിക്കലും നമ്മുക്കുകാണാന് പറ്റില്ല....
കായല് മത്സ്യസമ്പത്തിന്റെ അളവറ്റ ഖനിയാണ‍്.രണ്ടുപടി ചീനയുമായി പോകുന്ന വലക്കാര്(ഒരു വിരല് മുതല് വലിയ വലകൊണ്ടു വരെ) മീന് പിടിക്കുന്നത്, കായല് കണ്ടുരസിക്കുന്ന ഒരു കാലമുണ്ടായിരുന്നു.ചെമ്പല്ലിക്കൂട് ഇപ്പോള്‍ കാണാനേയില്ല.'കുത്തൂടു'കള് ഉപയോഗിച്ചും കാടുവെച്ചും മീന്പിടിച്ചിരുന്ന കാലം യുവതലമുറക്കാ ര്ക്കുതന്നെ ഒര്മ്മയില് മായാതെ നില്പുണ്ടാകും.കുട്ടികള്ക്കാണെങ്കില് ചൂണ്ടയിടാനുള്ള അവസരമൊരുക്കാനാണ‍് കായലിനിഷ്ടം.
'മഞ്ഞളേട്ട' ഇപ്പോഴും സുലഭമാണെന്ന് പറയാം.കടലിലെ മത്സ്യമായി ജീവിക്കുന്ന ഏട്ടകള് കായലിലെത്തുന്നത് മുട്ടയിടാനുള്ള സമയത്താണത്രേ.ഇതേ ആവശ്യത്തിന‍് കായല് തേടിയെത്തുന്ന മത്സ്യങ്ങള്ക്ക് കായലിലെ മാലിന്യങ്ങള് ഭീഷണിയായി മാറുന്നതായാണ‍് പഠനങ്ങള് തെളിയിക്കുന്നത്.ഏറ്റവും കൂടുതല് മാരകമായ മാലിന്യമാണ‍് മലനാട്ടിലും ഇടനാട്ടിലും ഉപയോഗിക്കുന്ന കീടനാശിനികള്.ഇവ ഒഴുകിയെത്തുമ്പോള് ജൈവ ആവര്ദ്ധനം വഴി ജീവികളില് വിഷം കൂടുന്നതുകൊണ്ടുള്ള ദോഷം മത്സ്യം കഴിക്കുന്ന മനുഷ്യനെ കൂടിയാണ‍് അത്യന്തികമായി ബാധിക്കുന്നത്.മാലിന്യം കുറഞ്ഞ കായലാണ‍് മനുഷ്യന്റെ നല്ല ആരോഗ്യത്തിന‍് അടിസ്ഥാനം.ചിന്തയിലും പ്രവൃത്തിയിലും വിഷം കുറക്കുകയാണ‍് ഇനിയങ്ങോട്ടുള്ള ജീവിതത്തില് പ്രാവര്‍ത്തികമാക്കേണ്ടത്.ഈല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളും കടല്‍ ഞണ്ടുകളും ഉള്‍ പ്പെട്ട വിവിധ കടല്‍ മത്സ്യ ങ്ങളുടെ ആവാസ കേന്ദ്രമാണ് കായല്‍.ചില സമയത്ത് മത്തിക്കൂട്ടവും കായലിലേക്ക് വരാറുണ്ട്.മുപ്പത് വര്‍ഷം മുമ്പ് ഇവിടെ നിന്നും അയല കിട്ടിയതായി മത്സ്യ ബന്ധനക്കാര്‍ പറയാറുണ്ട്
നെടുംചൂരി എന്ന മത്സ്യത്തിന്റെ ജീവിതയാത്രയില്‍ കായലിനു നിര്‍ണ്ണായകമായ സ്ഥാനമാമുള്ളത്.ഉല്ലാസ ജീവിതം നയിക്കുന്ന കടലില്‍ നിന്നും കായലില്‍ എത്തി ഇണയെ കണ്ടെത്തിയശേഷം കാലവര്ഷമാവുമ്പോള്‍ പുഴയുടെ ഒഴുക്കിനു വിപരീതമായി നീന്തി ഇടനാട്ടിലേക്കു സഞ്ചരിക്കും.ഇടനാട്ടിലെ പാറക്കുളത്തില്‍ മുട്ടയിട്ട് തിരിച്ച് കടലിലേക്ക് യാത്രയാകും.പലജീവികളുടേയും സ്വച്ഛന്ദമായ ജീവിതയാത്രയ്ക്ക് എല്ലാ പ്രകൃതി ഘടകങ്ങളും നിര്‍ണ്ണായകമായ മുഖ്യ സ്ഥാനമാണ‍് വഹിക്കുന്നത്-കായലും.

മാടൊരുനാട്'

കവ്വായികായലിന്റെ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്നാണ‍് വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന മാടുകള്‍.മുതലകളുടെ വിശ്രമകേന്ദ്രമായിരുന്ന മാടുകള്‍ സൂര്യപ്രകാശം നേരിട്ട് സ്വീകരിക്കേണ്ട ജീവികളുടെ കളിചിരിസ്ഥലമാണ‍്.പീച്ചാളി ഞണ്ട്,നീര്ന്നായ,പുറന്തോടുള്ള ജീവികള്‍ ചിപ്പികള്‍ തുടങ്ങിയവ മാടിന് പരിസരത്ത് എത്തിച്ചേരാറുണ്ട്.ഉപജീവനത്തിനായി ഇളമ്പക്ക(കക്ക) ശേഖരിക്കുന്ന വീട്ടമ്മയ്ക്ക് മറ്റൊരു ഇടത്താവളമാകുമ്പോള്‍ കുട്ടികള്‍ക്ക് മീന്പിടിക്കാനും ഞണ്ടുപിടിക്കാനുമുള്ള നാടുതന്നെയാണിത്.മാടിനു സമീപത്തെ ചെറിയ ഒഴുക്ക് വലക്കാര്ക്ക് ഇഷ്ടമാണ‍്.ഈ ഒഴുക്കില് മത്സ്യം മതിച്ചുപുളയുമെന്നതുതന്നെയാണ‍് കാരണം.
രാമന്മാട്,മണിയന്മാട് തുടങ്ങിയ 20 മാടുകള്‍ ഇവിടെയുണ്ടായിരുന്നു. മാട് ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതിനാല് ഒരുപാട് ശൈലികള്‍ക്ക് ഇത് ഹേതുഭൂതമായിട്ടുണ്ട് ?
'മണിയമ്മാട്ടിലെ കുറുക്കനെപ്പോലെ' എന്നൊരു പ്രയോഗം തന്നെയുണ്ട്.വിശാലമായി പരന്നുകിടക്കുന്ന മണിയമ്മാട്ടില്‍ ഇരതേടിയെത്തിയ കുറുക്കന് വേണ്ടത്ര തീറ്റ കണ്ട്ആര്ത്തിയോടെ കഴിക്കാന് തുടങ്ങി.വേലിയേറ്റം വരുന്നതറിയാതെ വയറു നിറക്കല് തുടര്ന്നു.പോകാനൊരുങ്ങുമ്പോഴാണ‍് നില്ക്കുന്ന സ്ഥലത്തിന്റെ ചുറ്റും വെള്ള മെത്തിയത്കുറുക്കനറിയുന്നത്.വെള്ളം വീണ്ടും ഉയര്ന്നപ്പോള്‍ കുറുക്കനെന്തു സംഭവിച്ചുവെന്നത് ഊഹിക്കാമല്ലോ? മുന്പിന് കാര്യങ്ങള് മനസ്സിലാക്കിയേ ഏതു പ്രവൃത്തിയായാലും അതിലേര് പ്പെടാവൂു എന്ന ധ്വനി നല്കുന്ന ഈ പ്രയോഗം മാടിലെ കുറുക്കനോടൊപ്പം കായല് ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണെന്ന അറിവുകൂടിയാണ‍് നല്കുന്നത്
ഭൂമിയിലെ ഏതുപ്രദേശത്തിനും അതിന്റെതായ ധര്മ്മമുണ്ട്.അത് മറ്റ് പലതിനേയും നിീലനിര്ത്തുന്ന ഒരു കണ്ണികൂടിയായിരിക്കും....അനിയന്ത്രിതമായ തോതില് മണ്ണെടുത്ത് മാട് നഷ്ടപ്പെടുത്തിപ്പോള്‍ ചവിട്ടി നില്ക്കാനുള്ള മണ്ണാണ‍് നഷ്ടപ്പെട്ടതെന്ന് നാം എന്നാണ‍് ഓര്ക്കുക? ജീവികള്ക്കുള്ള അടിമണ്ണും തീറ്റയും ഇല്ലാതാക്കിയപ്പോള് അതിന‍് പ്രത്യക്ഷമായോ പരോക്ഷമായോ കാരണക്കാരായി തീര്ന്നില്ലെന്ന് പറയാന് മാത്രം നമ്മുടെ കയ്യുകള് ശുദ്ധമാണോ? ചിന്തകള് നിര്മ്മലമാണോ? ഖുറാനും വേദവും പോലുള്ള അനുശാസിക്കുന്ന വിധം പ്രകൃതി തകര്ക്കുന്നതിലേക്കല്ല,പരിപാലിക്കുന്നതിലേക്ക് കാലടി ചലിപ്പിക്കാന് നമുക്ക് നേരമായി.

പൊയ്യക്കപ്പുറം

മലയിറങ്ങി വരുന്ന കേരളത്തിന് കുറഞ്ഞ വിസ്തീര്‍ണ്ണം മാത്രമേ ഉള്ളുവെങ്കിലും കടല്‍ തീരത്തിന്റെ കാര്യത്തില്‍ നാം സമ്പന്നരാണ‍്-പൊയ്യ(പൂഴി)യിലും കടലോര
കാഴ്ചകളിലും ,പൊന്‍പ്രഭ പരത്തുന്ന സ്വര്‍ണ്ണമണലും പഞ്ചാരമണലും കൈകോര്‍ത്ത് കിടന്നുകൊണ്ട്, പടര്‍ന്നു കയറിവരുന്ന വള്ളിച്ചെടികള്‍ക്ക് തീരം സ്വാഗതമേകും.മറുഭാഗത്ത് ഉയര്‍ന്നുവരുന്ന മഴവില്‍ കുമിളകളെ കൈത്തലത്തിലിരുത്തും.തിരയടിക്കുമ്പോള്‍ പഞ്ചാരമണല്മെയ്യില് ഞരമ്പുതീര്‍ത്ത് കരിമണല്‍ പലപ്പോഴായി ചിത്രമൊരുക്കും.അടുത്ത തിരവന്ന് മറ്റൊരിടത്തേക്ക് ആ ചിത്രം പറിച്ചുമാറ്റിവെക്കുന്ന കാഴ്ച എത്ര മനോഹരമാണ‍്.ഈ മണ്ണിനിനിയുമുണ്ട് പലതും പറയാന്‍.
അനേക വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായി ഭൗമമാറ്റത്തിലൂടെ ഉണ്ടായ മണലാണ‍് ഇന്ന് തീരത്ത് കാണുന്നത്.ജൈവാംശം തീരെ അടങ്ങിയിട്ടില്ലാത്തതും തീരം ചെറുതുമായ മണലില്‍ മഴവീണാല്‍ ഉടന്‍ തന്നെ മണല്തരികള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഭൂമിക്കടിയിലെത്തിച്ചേരും.ഇവിടുത്തെ പൊയ്യ നിര്‍വ്വഹിക്കുന്ന പ്രധാന പാരിസ്ഥിതിക ധര്‍മ്മവും ഇതു തന്നെ.എപ്പഴുമടിക്കുന്ന കാറ്റ് ജലത്തിന്റെ ഒരു ഭാഗം കൊണ്ടുപോകും.കണവും ആവിയും കുറച്ചൊക്കെ വലിച്ചെടുത്ത് സൂര്യതാപത്താല്‍ ബാഷ്പമാക്കും.ഒഴുകി കായലിലെത്തുന്ന ജലവും ചെറിയ അളവിലുണ്ടാകും.സസ്യങ്ങളും മനുഷ്യരുമുപയോഗിക്കുന്ന ജലത്തിനു പുറമേ ഒരു വര്‍ഷം1/2 മീറ്റര്‍ വെള്ളമെങ്കിലും ഭൂമിക്കടിയില് സൂക്ഷിച്ചു വെച്ചിരിക്കും.മുന്‍ശേഖരത്തില്‍ ഇതുചേര്‍ന്ന് മണ്ണിനടിയില്‍ ഒരു ജലത്തിട്ട തന്നെ രൂപപ്പെടും.ഇതിന‍് 2-3 മീറ്റര്‍ കനമുണ്ടാകും.വേനല്കാലത്ത് ഇതിന‍് ഒന്നര മീറ്ററോളം മാത്രമാണ‍് കനം.ഇതാണ‍് കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം. വരും തലമുറക്ക് വേണ്ടി പ്രകൃതി കരുതിവെക്കുന്ന ശുദ്ധജലവും.
കടലിലേയും കായലിലേയും വേലിയേറ്റ സമയത്ത് ഉയരുന്ന ജലത്തിന്റെ സമ്മര്‍ദ്ദം മൂലം മണ്ണിനടിയിലൂടെ ഉപ്പു വെള്ളം കരയിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ തടുക്കുന്നത് ഈ ജലത്തിട്ടയാണ‍്.ജലത്തിട്ടയുടെ കനം കുറയുമ്പോള്‍ പ്രധിരോധത്തിന്റെ ശക്തി കുറയുന്നതുകൊണ്ട് തന്നെ കിണറിലേക്ക് ഉപ്പുവെള്ളം കയറുകയും ചെയ്യും. അധികമുള്ള മഴവെള്ളം ഒഴുക്കികളയാതെയും മണലെടുപ്പ് നടത്താതെയും പഴമക്കാര്‍ ജലത്തിട്ടയുടെ പ്രാധാന്യം മനസ്സിലാക്കി നിലനിര്‍ത്താനാണ‍് പ്രവര്‍ത്തിച്ചത്.അതിനാല്‍ ഉപ്പുവെള്ളം കയറാത്ത കുടിവെള്ളമാണ‍് ഇതുവരെ ലഭിച്ചിരുന്നത് എന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ നന്ദിപറയേണ്ടത് പൊയ്യയോടും അത് സംരക്ഷിച്ചു നിര്‍ത്തുന്ന ജലത്തിട്ടയോ ടുമാണ‍ സൂര്യന്റെ പൊള്ളുന്ന ചൂടേറ്റ് മണ്ണിനടിയിലെ ജലത്തിട്ട ആവിയായി പോകാതെ തടയാനുള്ള പ്രകൃതിയുടെ പ്രധിരോധമാണ‍് വള്ളിച്ചെടികള്‍.അടമ്പ്,കോഴിപ്പൂ,അപ്പച്ചപ്പ് തുടങ്ങിയ ആറോളം വള്ളിച്ചെടികള്‍ വെയിലേല്ക്കുന്ന എല്ലാ സ്ഥലത്തും, പ്രത്യേകിച്ച് തീരത്ത് പുതപ്പുപോലെ ഇടതൂര്‍ന്ന് വളരും .മറ്റു സ്ഥലത്ത് കാട്ടുപൊന്തകളും കുറ്റിച്ചെടികളും വളര്‍ന്നിരുന്നത് ജലത്തിട്ടയ്ക്ക് കാവലാളായാണ‍്. ജലസംരക്ഷണത്തോടൊപ്പം നാടിന്റെ ശുദ്ധവായുവിന്റെ ഉറവിടം എന്ന നിലയിലും ഔഷധത്തോപ്പ് എന്ന നിലയിലുമാണ‍് ഇവയുടെ സ്ഥാനം നാം തിരിച്ചറിയേണ്ടത്.
പഴമക്കാര്‍ക്ക് ഇത് ആമത്തീരമാണ‍്.തണുപ്പു മാസങ്ങള്‍ക്ക് ശേഷം മത്സ്യബന്ധനത്തിന‍് പോകുന്ന വലക്കാര്‍ ഒരു ആമയേയെങ്കിലും കാണാതിരിക്കില്ല. ആമ ശുഭ ലക്ഷണമാണ‍്,ആമയെ ശല്യപ്പെടുത്തിയാല്‍ കടലമ്മ കോപിക്കുമെന്നുമാണ‍് വിശ്വാസം.ആമ മുട്ടയിടുമ്പോള്‍ അതു പകലാണെങ്കില്‍ പോലും അവയെ ശല്യപ്പെടുത്തിയിരുന്നില്ല ആമ മുട്ട ശേഖരിക്കുകയും ചെയ്തിരുന്നില്ല.തെക്കുനിന്നും എത്തിച്ചേര്‍ന്ന ചിലര്‍ ഇവയെ പിടിക്കാമെന്നും മുട്ടശേഖരിക്കാമെന്നും പറഞ്ഞത് അവജ്ഞയോടെ തട്ടിക്കളഞ്ഞത് വിശ്വാസത്തിന്റെ വലയത്തില്‍ നിന്നുകൊണ്ടാണ‍്.വന്യജീവി സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജീവിയാണ‍് കടലാമകള്‍.അതിലുള്‍ടുന്ന ഒലീവ് റെഡ്ലി തുടങ്ങിയ കടലാമകളാണ‍് നമ്മുടെ തീരത്തെത്തുന്നതെന്നാണ‍് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്.കടലാമയെ പിടിക്കുന്നതും ഉപദ്രവിക്കുന്നതും ആമമുട്ട ശേഖരിക്കുന്നതും നിയമനട പടിക്കു വിധേയമാകുംതരത്തില്‍ വലിയ പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ‍്.
തിരയടിച്ചു തിരിച്ചുപോയ ഉടനെ ഒരുപിടി നനഞ്ഞമണ്ണ് വാരിയാല്‍ 'പൂവാലിക്ക' എന്ന കൊച്ചുജീവിയെ കിട്ടാതിരിക്കില്ല.ചൂണ്ടയില്‍ കോര്‍ത്ത് സുലഭമായി മീന്‍ പിടിക്കുന്ന കാഴ്ച ഇവിടെ ഇപ്പോഴും കാണാന്‍ സാധിക്കുന്നതാണ‍്.ഇരുട്ടുള്ള രാത്രിയില്‍ ഇതേ നനഞ്ഞ മണ്ണില്‍ മിന്നല്‍ വേഗത്തില്‍ വരഞ്ഞാല്‍ തിളങ്ങുന്നൊരു വസ്തു കാണാം. അത് സൂക്ഷിച്ചെടുത്തു നോക്കിയാല്‍ കണിയാന്‍(തുമ്പി) ചിറകിന്റെ ഒരു കൊച്ചു കഷണമാണെന്ന് തോന്നും.ഫ്ലൂറസന്‍സ് സവിശേഷതയുള്ള നോക്ടില്യൂക്ക(Nocteluka) അടക്കം എത്രയെത്ര ജീവികളാണ് ഈ നനഞ്ഞ മണ്ണില്‍. നനഞ്ഞ മണ്ണ് ശ്രദ്ധിച്ചാല്‍ പ്രത്യേക ജൈവവ്യൂഹം ഉള്‍പ്പെടുന്ന ആവാസവ്യവസ്ഥയാണിതെന്ന് തിരിച്ചറിയാം....
'കടലിഷ്ടപ്പെടുന്നവര്‍ ആദ്യം ഇഷ്ടപ്പെടുക തീരമാണെ'ന്നാണ് ചൊല്ല്. തീരസംരക്ഷണത്തിലൂടെ തന്നെയാണ് കടല്‍ സൗന്ദര്യം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സാധിക്കുക. 'തീരവേലി'യായ അടമ്പു തുടങ്ങിയുള്ള സസ്യങ്ങള്‍ എന്നന്നേക്കുമായി നശിച്ചുകൊണ്ടിരിക്കുമ്പൊള്‍ അവ വെച്ചുപിടിക്കുക വഴി തീരം സംരക്ഷിക്കേണ്ടതിനെപ്പറ്റി തിരിച്ചറിയേണ്ടതാരാണ് ? എപ്പോഴാണ് ?
കടല്‍ അനുനിമിഷം സൗന്ദര്യത്തിന്റെ പുതുവസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടിരിക്കും. പകല്‍ കാണുന്ന കടലിന്റെ രൂപവും ഭംഗിയുമല്ല ഉച്ചയ്ക്ക്..വൈകുന്നേര മായാല്‍ പാല്‍നുരച്ചേല് അഭൗമമാകും..സൂര്യപ്രകാശം ഏതാനും മീറ്ററുകളോളം ആഴത്തില്‍ മാത്രമേ കടലിലെത്താറുള്ളൂ.അതിനുതാഴെ നട്ടുച്ചയ്ക്കും ഇരുട്ടാണ്.അടിത്തട്ടില്‍ കണ്ണില്ലാത്ത ജീവികളാണത്രേ കൂടുതല്‍.കടലിലേക്ക് എത്തിച്ചേരുന്ന ജൈവാംശങ്ങളും അവശിഷ്ടങ്ങളും അടിഞ്ഞ് കൂടുന്ന കടല്‍ തറ ജൈവ വൈവിധ്യത്തെ പരിപാലിക്കു ന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്.ജലസമ്മര്‍ദ്ദങ്ങളും ചില പ്രത്യേക പ്രവര്‍ത്തനങ്ങളും അടിത്തട്ടിലെ ഇത്തരം വസ്തുക്കളെ ഇളക്കി മറിക്കാറുണ്ട്.
ഇതിന്റെ ഫലമായാണ‍് കടലിളക്കം സംഭവിക്കുന്നത് ഒരാഴ്ചയോളം നീണ്ടുനില്ക്കുന്ന കടല്‍നാറ്റത്തിന‍് ഇതാണ‍് നിദാനം.കടലിളക്കം കൂടിയാല്‍ ചിലഭാഗങ്ങളില് മത്സ്യം പ്രത്യേകമായി ഒന്നിച്ചുകൂടുമെന്നാണ‍് വലക്കാരുടെ വാദം.
മേഘവും കാറ്റും നിരീക്ഷിച്ച് കടലിലെ വേലിയേറ്റത്തിന്റെ സമയദൈര്‍ഘ്യം കണക്കുകൂട്ടി കടല്‍ വെള്ളത്തിന്റെ നിറം കണ്ടറിഞ്ഞ് വരാനിരിക്കുന്ന കടല്‍നാറ്റത്തെ പ്രവചിച്ച കാരണവന്മാര്‍ ഇന്നുനാട്ടില്‍ ജീവിച്ചിരിപ്പില്ല.ഓടവും വേപ്പോടവും ഏതു ദിശയിലേക്ക് തുഴയണമെന്ന് അതുകൊണ്ടുതന്നെ വലക്കാര്‍ക്ക് നിശ്ചയവുമില്ല.എങ്കിലും വലിയപറമ്പ ഭാഗത്തുള്ള ചില കാരണവന്മാര്‍ ഇപ്പോഴും പറയാറുണ്ട്-'തെക്കന്‍ കാറ്റിന‍് ശക്തി കൂടി.....ഓടം വേണ്ട........വീട്ടിലിരുന്നോ'.....
കടലിന്റെ സഹജഭാവമായ കാറ്റും കോളും മഴയും പ്രവചിക്കാനുള്ള നാട്ടറിവ് എങ്ങനെയാണ‍് തിരിച്ച് പിടിക്കാന്‍ കഴിയുക ? നമ്മള്‍ വരുംതലമുറയെ എന്താണ‍് പരിശീലിപ്പിക്കേണ്ടതെന്ന ആത്യന്തികമായ ചോദ്യമല്ലേ കടലിളക്കം നമ്മളിലുയര്‍ത്തുന്നത്.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍തീരം ഇതിനേക്കാള്‍ ഉയരത്തിലായിരുന്നു.എങ്കിലും കടലാക്രമണം ഇടവിട്ട കാലങ്ങളില്‍ രൂക്ഷമായിരുന്നു.1980-82 കാലഘട്ട ത്തില്‍ ചെറിയ കടലാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.കടലാക്രമണ സമയത്ത് 'ഇട്ടകള്‍' രൂപപ്പെട്ടു തുടങ്ങിയാല്‍ ആരും തീരത്തേക്കു പോകാറില്ല.ഒന്നര മീറ്റര്‍ താഴ്ചയുള്ള ഇട്ടകള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.ആദ്യവരിത്തെങ്ങുകള്‍ വരെ കടലെടുത്ത് പോകുന്നത് പണ്ട് അപൂര്‍വ്വമാണെന്നുതന്നെ പറയാം.
ഇപ്പോഴത്തെ തീരത്തിനുമപ്പുറം കടല്‍ വരെ നീണ്ടതായിരുന്നു ആദ്യകാലത്ത് കടല്‍ തീരം.ഇതു പിന്നീട് ചുരുങ്ങി ച്ചുരുങ്ങി വന്നു.തയ്യില്‍കടപ്പുറത്ത് ഒരു വ്യക്തി കടലിലേക്കു ചൂണ്ടി രണ്ടാം തിരവരുന്ന സ്ഥലത്താണ് അച്ഛന്‍ കളിച്ചിരുന്നതും അതിനപ്പുറം അച്ഛന്റെ ചായക്കടയും ഉണ്ടായിരുന്നുവെന്ന് പറഞ്ഞു.അതില്‍ അതിശയോക്തിയൊന്നുമില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്.അടുത്ത കാലത്ത് കടലാക്രമണ ഭീഷണിയിലാണ് വലിയപറമ്പ.ഏറ്റവും വലിയ കടലാക്രമണം രേഖപ്പെടുത്തിയത് 1964ലാണ്.അന്ന് സ്വാമിമഠം പ്രദേശത്ത് ഉണ്ടായിരുന്ന അമ്പലം മുഴുവനും കടലെടുത്തു.അതിനു ശേഷം തീരത്ത് കുറേ മാറി പുനര്‍ നിര്‍മ്മിച്ച അമ്പലമാണ് നാം ഇപ്പോള്‍ കാണുന്നത്.
വര്‍ദ്ധിച്ചു വരുന്ന കടലാക്രമണത്തിന് മണലെടുപ്പ് ത്വരതമാകുകയാണ്.50 മുതല്‍ 500 മീറ്റര്‍വരെ മാത്രം വീതിയുള്ള ഈ പ്രദേശത്തിന് വലിയ കടലാക്രമണങ്ങ ളെ ചെറുക്കാനാവാതെ, ശോഷിച്ചു വന്നാല്‍ പുതിയൊരു അഴികൂടി രൂപപ്പെടുമോ സമീപഭാവിയില്‍........? അതോ വലിയപറമ്പ തന്നെ ഇല്ലാതാകുമോ........?ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കടലിന് ഒറ്റയ്ക്ക് നിലനില്‍പ്പില്ല.കടല്‍ ഹൃദയവും കായല്‍ അതിന്റെ പ്രധാന നാടിയും പുഴകള്‍ ഞരമ്പുമാണ്.മലയോരത്ത് പുഴകള്‍ ചുരുങ്ങുന്നതും തീരത്ത് കായല്‍ കയ്യേറുന്നതും കടലില്‍ വെള്ളമുയരുന്നതിലേക്കാണ്.മഴക്കാലത്തെ കാറ്റും കൂട്ടിനെത്തുമ്പോള്‍ കടലാക്രമണം ഉറപ്പാകും.ഹൃദയവും നാഡീ ഞരമ്പുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തി ച്ചാല്‍ മാത്രമേ രക്തസമ്മര്‍ദ്ദത്തിന് പരിഹാരമാകുകയുള്ളൂ.

ജീവിതത്താളുകള്‍

സമത്വവും സാഹോദര്യവും നിലനില്‍ക്കുന്ന വലിയപറമ്പ് പഞ്ചായത്തിന്റെ ഭൂതകാലം കേരളത്തിന്റെ പൊതുവ്യവസ്ഥിതിയുമായി സമാനത പുലര്‍ത്തിയിരുന്നു 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണത അനുഭവിച്ച ഒരു വിഭാഗം ഇവിടെയുമുണ്ടായിരുന്നു.
അയിത്തം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് പട്ടികജാതി വര്‍ഗ്ഗത്തില്‍പെടുന്ന ജനങ്ങളാണ്.പായനെയ്ത് ഇവരുടെ ഒരു പ്രധാന തൊഴിലായിരുന്നു.കൈത ശേഖരി ച്ച് പുഴുങ്ങി ഉണക്കി ഏഴുദിവസത്തോളം നീളുന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി നെയ്തെടുത്ത പായ വില്‍ക്കാന്‍ പ്രയാസമായിരുന്നു അവര്‍ക്ക്.വാങ്ങേണ്ടവരുടെ വീടിനടുത്തേക്ക് ചെല്ലരുത്, അകലെ നില്‍ക്കണം.ഹിന്ദു മുസ്ലീം സമുദായക്കാര്‍ ഇവരോട് ദേഷ്യത്തോടെയാണ് എല്ലായിപ്പോഴും പെരുമാറിയത്. അവര്‍ ഇട്ടു കൊടുക്കുന്ന പണം കുറഞ്ഞു പോയാലും ചോദിക്കാനും പാടില്ല.ഇവിടെ തീരുന്നില്ല,അയിത്തം. പായ ചാണകവെള്ളം തെളിച്ച് ശുദ്ധീകരിച്ചാലേ വീട്ടുകാര്‍ തൊടാറുള്ളൂ.ക്ഷമയുടെ കരവിരുതില്‍ നെയ്തെടുക്കുന്ന ഓലപ്പായ നേരിട്ടത് വെല്ലുവിളികളെയാണെങ്കില്‍ അവര്‍ നേരിട്ടത് ജീവിക്കാനുള്ള അവകാശലംഘനത്തെയാണ്.
കല്ല്യാണത്തിനും മറ്റാഘോഷങ്ങള്‍ക്കും ഇവരുടെ സ്ഥാനം അതിര്‍ത്തിക്കപ്പുറത്താണ്.കാലക്രമേണ ഇവര്‍ ഈ ശിക്ഷാവിധി സ്വയം ഏറ്റെടുക്കാന്‍ തുടങ്ങി. മറ്റുമതസ്ഥരുടെ കൂടെ ജോലിക്കുപോയത് കണ്ടുപിടിച്ചാല്‍ അവരെ ജന്മിയുടെ അടുത്തേക്കയക്കും.പിന്നെ കിരാത ശിക്ഷയാണ്.കായല്‍ വെള്ളത്തില്‍ തലമാത്രം കാണും വിധം നില്‍ക്കണം. ചിലപ്പോള്‍ തലയും വെള്ളത്തില്‍ മുങ്ങണമെന്ന നിബന്ധനയുമുണ്ടാക്കാറുണ്ട്. കണ്ണു ചുവന്നാല്‍ മാത്രമേ ശിക്ഷ അവസാനിക്കൂ.അടുത്തഘട്ടം ശിക്ഷ ഊരുവിലക്കാ ണ്...കുടുംബങ്ങള്‍ക്കും ഊരുവിലക്ക് കല്‍പ്പിക്കാറുണ്ട്.
ആഘോഷത്തില്‍ എല്ലാവര്‍ക്കും ശേഷം ഇവര്‍ക്കും കിട്ടും ചോറ്. പാത്രം അശുദ്ധമാകുമെന്നതിനാല്‍ അതില്‍ കൊടുത്തിരുന്നില്ല.ചോറ് ഇലയിലും കറി ചിരട്ടയിലും. മറ്റു ദിവസങ്ങളിലാണെങ്കില്‍ മുറത്തില്‍ ആഹാരം കൊടുക്കുന്ന രീതിയും നിലനിന്നിരുന്നു. സമ്പന്ന കുടുംബങ്ങള്‍ക്ക് കീഴ്ജാതിക്കാരോടെന്നപോലെ മറ്റു മതസ്ഥരോടും ഇതേ സമീപന മായിരുന്നു. ഉമ്മറത്തുമാത്രം പ്രവേശനം,തൊട്ടുകകൂടായ്മ, വെള്ളമൊഴിച്ച് നിലം കഴുകല്‍ തുടങ്ങിയവയെല്ലാം തന്നെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്തുവെന്നു പറയുന്ന കാലഘട്ട മാണ് നമുക്കണ്ടാകേണ്ടത്.
സാമൂഹ്യ അനാചാരങ്ങള്‍ നിലനിന്ന കാലത്തും ഓരോ സമൂഹത്തിനും അവരുടേതായ സവിശേഷ ചടങ്ങുകള്‍ ഉണ്ടായിരുന്നു. പട്ടികജാതി വര്‍ഗ്ഗ സമുദായത്തില്‍ പ്രാധാന്യത്തോടെ നടത്തിയ ചടങ്ങായിരുന്നു കാതുകുത്തല്‍. പെണ്‍കുട്ടിക്ക് 12 വയസ്സാകുമ്പോഴാണ് ഇതു നടക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ പന്തല്‍കല്ല്യാണം നടത്തി വിവാഹപ്രായമെത്തി എന്നറിയിക്കുന്ന ഒരു ചടങ്ങുമുണ്ടായിരുന്നു. ക്ഷണിച്ചി ആഹാരം വിളമ്പിയാണ് ഇത് നടത്തേണ്ടത്.
മുസ്ലീം സമുദായത്തില്‍ കൈകൊട്ടിപ്പാട്ട് എന്ന കല ഇപ്പോള്‍ അന്യം നില്‍ക്കുന്നതായാണ് കാണുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ടാണിത്. രാത്രിയാണ് കല്ല്യാണം  നടക്കുന്നത്.സന്ധ്യയോടെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതുമാരന്‍ വധുവിന്റെ വീട്ടിലെത്തിച്ചേരും.വധുവിനെ മദ്ധ്യത്തിലിരുത്തി ഒപ്പനയ്ക്ക് സമാനമായി കൈകൊട്ടി പാട്ടുതുടങ്ങും.പുതുമാരനെ സ്തുതിച്ചും വരികളുണ്ടാകും അതില്‍.
താലികെട്ട് കല്ല്യാണം തുടങ്ങുന്നതിന് മുമ്പേ ഹിന്ദു വിവാഹത്തില്‍ പുടമുറി കല്ല്യാണമാണ് നിലനില്‍ക്കുന്നത്. വധൂഗൃഹത്തില്‍ വെച്ച് പുടമുറിച്ചാണ് ഭാര്യാഭര്‍ത്തൃ ബന്ധത്തിന് തുടക്കം കുറിക്കുക. ഇവിടെ നിലനിന്നിരുന്ന മറ്റൊരു ചടങ്ങാണ് തിരണ്ടു കല്ല്യാണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആദ്യ ആര്‍ത്തവ ദിനം മുതല്‍ എവിടെയും സഞ്ചരിക്കാതെയും ആരെയും കാണാതെയും മൂന്നു ദിവസത്തെ പരിപൂര്‍ണ്ണ വിശ്രമം അനുവദിക്കും. മൂന്നാം ദിവസം വണ്ണാത്തി സ്ത്രീ വന്ന് (പണ്ട് പ്രസവത്തിന് ഇവരാണ് സഹായിക്കേണ്ടത്) പെണ്‍കുട്ടിയെ കുളിപ്പിച്ച് ഉമ്മറത്തേക്ക് വരുമ്പോള്‍ 'ചക്കരച്ചോറ്' വിതരണം ചെയ്യും.
കല്ല്യാണത്തിന് മുമ്പ് പെണ്‍കുട്ടികളെ കോടിമുണ്ട് ഉടുപ്പിച്ച് സ്വര്‍ണ്ണംഅരഞ്ഞാണം അണിയിച്ച് കാതിയന്‍(കാവുതീയ്യ സമുദായം)വന്ന് ചില ചടങ്ങുകള്‍ നടത്താറുണ്ട്.അതിനു ശേഷം പെണ്‍കുട്ടി അമ്പലദര്‍ശനം നടത്തും. ഈ ചടങ്ങിനെ പന്തല്‍ കല്ല്യാണം എന്നാണ് അറിയപ്പെട്ടിരുന്നത്.ഇന്നീ ചടങ്ങ് പൂര്‍ണ്ണമായും നിന്നുപോയിരിക്കുന്നു.
ചടങ്ങുകളെ പോലെ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ദിവസങ്ങളായിരുന്നു പെരുന്നാളും,ഓണവും, വിഷുവും. ആഘോഷസമയത്ത് പുത്തന്‍ ഉടുപ്പ് വേണമെന്നാണ് ഓരോരാളുകളുടേയും ആഗ്രഹമെങ്കിലും പലപ്പോഴും സമ്പന്ന കുടുംബത്തിന് വേണ്ടി  ജോലി ചെയ്യുന്നവര്‍ക്ക് അവിടെ നിന്നും ലഭിക്കുന്നതാവും പുതുവസ്ത്രം.പട്ടിണിയുടെ കാലഘട്ടത്തില്‍ കുതിര്‍ന്ന ഇവര്‍  പെരുന്നാള്‍,ഓണം പോലുള്ള ആഘോഷങ്ങള്‍ക്കുപോലും  ഉടുത്തൊരുങ്ങാന്‍ കാണം വില്‍ക്കേണ്ടവരായി മാറി. പ്രഭാത ഭക്ഷണം എല്ലാവര്‍ക്കും  ഇന്നലയുടെ ബാക്കിയായ കുളുത്ത്(പഴങ്കഞ്ഞി)ആയിരുന്നു-ചിലപ്പോള്‍ ആഘോഷ ദിവസങ്ങളും.
വള്ളി ട്രൌസറും തുന്നിച്ചേര്‍ത്ത കുപ്പായവും ധരിച്ചാണ് ഏതാണ്ട് എല്ലാകുട്ടികളും സ്കൂളില്‍ എത്തുക. പെണ്‍കുട്ടികള്‍ക്ക് മുട്ടുപാവാടയും കുപ്പായവും. പട്ടിക ജാതി വര്‍ഗ്ഗത്തിലെ കുട്ടികള്‍ സ്കൂളില്‍ വന്നില്ലെന്നു തന്നെ പറയാം.വേഷം നോക്കി ആളെ തിരിച്ചറിയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നു അന്ന്. 'കയലി'യാണ് ഉടുത്തിരുന്നതെങ്കില്‍ അതുമുസ്ളിം വിഭാഗത്തില്‍പെട്ടയാളും തെരുവന്‍ മുണ്ടാണെങ്കില്‍ ഹിന്ദുവാണെന്നും ഊഹിക്കാന്‍ സാധിക്കുമായിരുന്നു.കൃഷിക്കാര്‍ക്ക് 'മാറ്റുന്ന മുണ്ട്'എന്ന ചെറിയമുണ്ടാണ് പ്രിയം.പാളത്തൊപ്പിയുമുണ്ടാകും കൂട്ടിന്. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ സ്ത്രീകള്‍ ബ്ലൗസിന് പകരം മേല്‍മുണ്ടാണ് ധരിച്ചിരുന്നത്. താഴ്ന്ന ജാതിക്കാര്‍ കുപ്പായമിടാന്‍ പാടില്ലെന്നത് അടുത്തകാലം വരെയുണ്ടായ ഒരനീതിയാണ്.
മണ്‍കട്ട കൊണ്ടുള്ള വീടുണ്ടാക്കിയാല്‍ പോലും ആഢംബരത്തിന്റെ ലക്ഷണമായിരുന്ന ഒരുകാലമുണ്ടായിരുന്നു.ഇന്നാട്ടില്‍ ഏറ്റവും കൂടുതല്‍ പേരും ഓലകെട്ടിയ പുരയിലായിരുന്നു താമസിച്ചിരുന്നത്.അല്‍പം മുന്നോക്കക്കാര്‍ പുറത്ത് നിന്നും പുരപുല്ല് കൊണ്ട് വന്ന് വീട് മേഞ്ഞിരുന്നു.ഇതേ സമയത്ത് രണ്ട്തട്ട് വീടുകള്‍ ചിലജന്മിമാര്‍ക്കുണ്ടായിരുന്നു.അത് സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമായി കണ്ടിരുന്നു.വര്‍ഷം തോറും വീടുപുതുക്കിപണിയാന്‍ ഓലകൊടുക്കുന്നത് പണിയെടുക്കുന്ന  വീട്ടിലെ ജന്മിയായിരുന്നു.വലിയ തെങ്ങിന്‍ തോപ്പിനെ സമ്പന്ധിച്ചെടുത്തോളം ഇത് 'പൊടി' മാത്രമാണ്. സ്ലേറ്റും പെന്‍സിലൊന്നുമില്ലാതെ തറയിലെഴുതി പഠിക്കുന്ന ഒന്നാം ക്ലാസുകാരന്‍ നടന്നുപോകുമ്പോള്‍ സമ്പന്ന വീടുകളില്‍ നിന്ന് ഗ്രാമഫോണ്‍ ഗാനങ്ങള്‍ കേള്‍ക്കാമായിരുന്നു.കുട്ടീം കോലും ഒളിച്ച് കളിയും ഈര്‍ക്കില്‍ കളിയുമായിരുന്നു അന്ന് വിനോദങ്ങള്‍.
വസൂരിയുടെ കാലത്ത് ജനങ്ങള്‍ ഭയവിഹ്വലായിരുന്നു -പ്രത്യേകിച്ച് മാവിലാക്കടപ്പുറം. എപ്പോഴും പേടിയോടുകൂടിയാണ് ജീവിച്ചത്. ഇവിടെ ജീവന്‍ പൊലിഞ്ഞുപോയത് കൂടുതലായിരുന്നു എന്നുവേണം കരുതാന്‍. പോഷകാഹാരകുറവ് കൂടുതലായിരുന്ന ചില വിഭാഗങ്ങളും ഉണ്ടായിരുന്നു.അവര്‍ക്ക്
 വസൂരിയെ പോലെ കോളറയും പടര്‍ന്നുപിടിച്ചു. ദാരിദ്ര്യത്തിന്റെ ദൈന്യത മരണമായി വിളയാട്ടം തുടങ്ങിയകാലത്തേക്കുറിച്ച് പറയുമ്പോള്‍ മുന്‍തലമുറക്കാര്‍ക്ക് ഗദ്ഗദമാണ്.
1930-തില്‍ ജന്മി-കുടിയാന്‍ ബന്ധത്തില്‍ വലിയ അകല്‍ച്ചകള്‍ ഉണ്ടായിത്തുടങ്ങി.കൂലിയില്ലാതെ പണിയെടുത്ത് തുടങ്ങിയവര്‍ക്ക് കുറച്ച്കാലം കഴിഞ്ഞപ്പോള്‍ ഭക്ഷണം  മാത്രമായികൂലി. സുര്യോദയത്തില്‍ തുടങ്ങുന്ന ജോലി അവസാനിക്കുന്നത് അസ്തമയത്തില്‍. കുറേ ദിവസം ജോലി ചെയ്താ ല്‍  ഒരു നാഴി  നെല്ല് കൂലി.ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരുമുണ്ടയിരുന്നു.പാട്ടത്തുകയായി  നെല്ല് ശേഖരിക്കുമ്പോള്‍ രസീത് നല്‍കണമായിരുന്നു.രസീതി കിട്ടാതെ തൊഴിലാളികള്‍ക്ക് നിയമനടപടികള്‍ക്കു വിധേയമാകുംവിധത്തില്‍ പീഡനമനുഭവിക്കേണ്ടി വന്നു.സംഘര്‍ഷത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ 1950ല്‍ ഒരു പോലീസ് ക്യാമ്പ് തന്നെ വലിയപറമ്പില്‍ ഉണ്ടായിരുന്നു.രസീത് ജന്മിമാര്‍ നനല്‍കണമെന്ന വ്യവസ്ഥയില്‍  സംഘര്‍ഷത്തിന്  അയവുണ്ടായി. 1957 ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നത് കര്‍ഷകര്‍ക്ക്  ആശ്വാസമായി. തുടര്‍ന്ന് അവര്‍ വിതച്ച് സ്വന്തം കൊയ്യാന്‍ തുടങ്ങി.പടന്നക്കടപ്പുറം മുതല്‍ ഒരിയര വരെയുള്ള കണ്ടങ്ങള്‍ക്ക് പിന്നീട് നിറസമൃദ്ധിയുടെ കാലമായിരുന്നു.
ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍ പോലും നമുക്കിവിടെ കാണാം.ആദ്യമായി മാവിലന്‍ സമുദായം കുടിയേറിപ്പാര്‍ത്ത മാവിലായികടപ്പുറമാണ് പിന്നീട് മാവിലാകടപ്പുറമായി മാറിയത്. ഒരുമയോടെ പന്ത്രണ്ട് മുസ്ളിം കുടുംബങ്ങള്‍ താമസിച്ച സ്ഥലം പന്ത്രണ്ടില്‍ എന്നപേരിലും അറിയപ്പെട്ടു തുടങ്ങി.
ആദ്യകാലഘട്ടത്തിലെ അനാചാരങ്ങള്‍ക്കും  അയിത്തത്തിനുമൊന്നും ഇന്നിവിടെ സ്ഥാനമില്ല.ഒരുമയുടെ പ്രതിധ്വനനികള്‍ മുമ്പേതന്നെ മുഴങ്ങിയിരുന്നതിന്  ഉത്തമോദാഹരണം 'കുത്തൂര്‍ചവി'യാണ് (മുമ്പ് ഇത് കൊത്തിമുറിച്ചാവിയാവണം).ഒരു മുസ്ളിം സഹോദരന് അയാളുടെ തന്നെ മടക്കത്തികൊണ്ട് തലയില്‍ നല്ല കുത്തേറ്റപ്പോള്‍  ഒപ്പമുണ്ടായിരുന്ന ഹിന്ദു സഹോദരന്‍ അയാളെ ജന്മിയുടെ തോണി  കടംവാങ്ങി  ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചു. കുത്തേറ്റയാള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഇയാള്‍ പൊട്ടന്‍ തെയ്യത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചെത്രെ പൊട്ടന്‍ തെയ്യത്തിന്റെ അനുഗ്രഹത്താല്‍ അയാള്‍ രക്ഷപ്പെട്ടുവെന്ന്  വിശ്വസിച്ച് വര്‍ഷംതോറും പൊട്ടന്‍തെയ്യം കെട്ടിയാടിക്കാന്‍ തുടങ്ങി. ഇപ്പോഴും തുടരുന്നു.
പാണ്ട്യാലവളപ്പിലെ ആദ്യപള്ളി ഉള്‍പ്പെടെ എല്ലാപള്ളിയും സ്വാമിമഠം ഉള്‍പ്പെടെ എല്ലാ അമ്പലങ്ങളും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടേയും കൈത്തിരി കൊളുത്തിയാണ് നിലകൊള്ളുന്നത്.
ഒരു നാടും സംസ്കാരവും ഇത്രയും ഇഴകിച്ചേര്‍ന്ന പ്രദേശങ്ങള്‍ ഇതുപോലെ കാണാനിടയില്ല. തനിമ കളയാതെ തെറ്റുകള്‍ തിരുത്തി സമൃദ്ധി നേടുന്നതിന്ന് വേണ്ടിയുള്ള ഗൌരവമായ ആലോചനകള്‍ കൈകൊള്ളുമ്പോഴാണ് നാടിന് നല്ല നാളെ സാധ്യമാകുക. 
മനോവീഥിയിലെ കടവ്
സ്വന്തമായൊരു തോണി ഇവിടുത്തുകാരുടെ ഒരുസ്വപ്നമാണ്. അവര്‍ക്ക് സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മറുതീരത്തേക്കെത്തിച്ചേരാന്‍ കടവു മാത്രമാണ് ഏക യാത്രാവാതില്‍. ഇരുദിക്കില്‍ നിന്നും എത്തിച്ചേരുന്നവര്‍ കടവത്ത് തോണികാത്ത് ഏറെനേരം നില്‍ക്കുന്നതിനിടയില്‍ കാണാം വെറ്റില മുറുക്കുമുതല്‍  ഓലകോട്ടി കുട്ടികളുടെ അരിച്ചെമ്മീന്‍ പിടിത്തം വരെ. ഇവര്‍ക്കിടയില്‍ കടവിന് ഒരുസ്ഥാനമുണ്ട്.
എന്താവശ്യത്തിനായാലും കടവിലെത്തിക്കഴിഞ്ഞാല്‍ പിന്നെ കൂട്ടായ്മയുടെ സ്വരമാണ് മുഴങ്ങുക.സുഖാന്വേഷണത്തിന്റെയും വ്യാകുലതകളുടേയും സന്തോഷത്തിന്റയും ഒരു നവചിന്ത ഇവിടെ രൂപപ്പെടും. 'കണ്ണീരിനൊരു കൈതാങ്ങുംസന്തോഷത്തിനൊരു കൈകൊട്ടും' ഉടലെടുക്കുന്ന കടവില്‍ ചിന്തയുടെ കൈമാറ്റത്തിലുടെ പാരസ്പര്യത്തിന്റെ വിത്താണ് മുളക്കുന്നത്.ഒരു നാടിന്റെ ഒത്തൊരുമയുടെ കേന്ദ്രമായി കടവ് വര്‍ത്തിക്കുന്നതിങ്ങനെയാണ്.
ആഘോഷത്തിനും അത്യാവശ്യത്തിനും മാത്രമായി മറുകര തേടുന്ന അവസ്ഥയില്‍ നിന്നും ഇന്ന്  വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി ആശ്രയിക്കുന്ന ഈ കടവില്‍  കൂട്ടായ്മയുടെ ശ്രുതിക്കിപ്പോഴും യാതൊരു ഭംഗവുംവന്നിട്ടില്ല.ചീനയില്‍ നിന്നും തോണിയിലൂടെ ഫൈബറിലെത്തിയപ്പോഴുംകടത്തുകൂലി അരഅണയില്‍ നിന്നും മൂന്ന് നാല് രൂപയായി മാറിയപ്പോഴും കൂട്ടായ്മ വര്‍ദ്ധിച്ചതേയുള്ളൂ.
കൈമാറ്റത്തിന്റെ കടവായ ഇത് യഥാര്‍ത്ഥത്തില്‍ സംസ്കാരത്തിന്റെ ദീപസ്തംഭമാണ്.കടവില്‍ എല്ലാത്തിനും ഉത്തരം കിട്ടും.മുന്‍വര്‍ഷത്തെ ആചാരങ്ങള്‍ (ചടങ്ങുകള്‍) എന്തായിരുന്നു?എങ്ങനെയായിരുന്നു? ഇപ്പോള്‍ നടക്കേണ്ടത് എങ്ങനെ? കല്ല്യാണ വിശേഷം?തയ്യാറെടുപ്പ്? ആരെങ്കിലും ചോദിക്കുകയെ വേണ്ടൂ.അറിയുന്നവര്‍ കൃത്യമായി മറുപടി കൊടുക്കും...കടവിനെ ഗുരുകുലമായി വിശേഷിപ്പിക്കാം.ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കടവിലെ ആശയതലമാണ്. നടക്കുന്നതോ കൊടുക്കല്‍ വാങ്ങല്‍ പ്രവര്‍ത്തനവും.
തോണിയില്‍ ചിലനിയമങ്ങളുണ്ട്. കുട്ടികള്‍ തണ്ടിലിരിക്കരുത് എന്നതുമുതല്‍ ആണ്‍കുട്ടികള്‍ തുഴയണം എന്നതുവരെ രോഗികള്‍,അത്യാവശ്യക്കാര്‍,പ്രായമായവര്‍, പുതിയവര്‍ തുടങ്ങിയവര്‍ക്ക്  പ്രത്യേക പരിഗണന നല്‍കാന്‍ ശ്രദ്ധിച്ചത്  സംസ്കാരത്തിന്റെ പ്രതിഫലനമായാണ് കരുതേണ്ടത്. കടവിനൊരു അക്ഷമുണ്ട്. പലപ്പോഴും അതൊരു ചായക്കടയായിരുന്നു. കല്ല്യാണചിന്തകള്‍ക്ക് ഒരുപരിധി വരെ ഇത്തരം കടകളാണ്  സാക്ഷ്യം  വഹിച്ചിരുന്നത്. ചായനല്‍കുകയും സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നതിന്നപ്പുറം ചായക്കടക്കാരന്‍ നല്ലൊരു ആശയക്കൈമാറ്റക്കാരനാണ്. ആഘോഷത്തിന്റെയും അത്യാവശ്യത്തിന്റെയും അറിയിപ്പ് നല്‍കുന്ന ഇടനിലക്കാരന്‍.സാധന സാമഗ്രികള്‍ കൈമാറാന്‍ ഇടത്താവളവും.ഇരുള്‍ വീഴുന്നതോടെ കടയിലെ കൂട്ടായ്മ  മെല്ലെ ക്ലബ്ബുകളിലേക്ക് ചേക്കേറും. അവിടെ അറിവിന്റെയും ആശയത്തിന്റെയും ആഴത്തിലുള്ള ചര്‍ച്ചയ്ക്ക്  വേദിയൊരുങ്ങുമ്പോള്‍ കൂട്ടായ്മയുടെ ഊട്ടിയുറക്കല്‍ സംജാതമാകും. ചിലപ്പോള്‍ ഈ കൂട്ടായ്മ സ്ഥലത്തെ പ്രധാന വീടിന്റെ ഉമ്മറത്തുകൂടിയാകാം.
 വലിയ പറമ്പില്‍ 10 കടവുണ്ടായിരുന്നുവെന്ന്  പഴമക്കാര്‍.അതില്‍ വലിയ കടവുകള്‍ ആറാണത്രേ! ആയിറ്റിക്കടവ്, ഓരിക്കടവ്, പടന്നക്കടവ്, സ്വാമിമഠം കടവ്,തയ്യില്‍ കടവ്....ഹൈടെക് ചിന്തകളില്ലാതെ, ഈ ദേശത്തെത്താന്‍ ഒരു പാലവും സഞ്ചരിക്കാനൊരു റോഡും സ്വപ്നം കണ്ട പഴമക്കാര്‍ പലരും കാലയവനികയ്ക്കപ്പുറത്താണ്.സാധാരണക്കാരന്റെ മനസ്സില്‍ ഇപ്പോഴും കടവുതന്നെയാണ് ആശ്രയം...കാറ്റത്തുലഞ്ഞും   മഴനനഞ്ഞും  വെയിലേറ്റുമുള്ള കടത്തനുഭവം മറക്കാനാവില്ല ഇവിടുത്തുകാര്‍ക്ക്.  കടവിലെന്തുണ്ട് എന്നു ചോദിച്ചാല്‍ ഏതൊരു കൊച്ചു കുഞ്ഞും പറയും സമത്വമുണ്ട്, സാഹോദര്യമുണ്ട്,മാനവികതയുണ്ട്.അതിന്നുമപ്പുറം ആഹ്ലാദത്തിരയുമുണ്ട്.  
 മത്സ്യചിറകില്‍
ജനവാസം തുടങ്ങിയതു തന്നെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ്. കൂടുതല്‍ ഭൂസ്വത്തിനുടമയായവരെ മാറ്റിനിര്‍ത്തിയാല്‍ മുക്കാല്‍ഭാഗവും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമായാണ് ജീവിക്കുന്നത്. കടല്‍-കായല്‍ മത്സ്യബന്ധനത്തിന്റെ രീതിയിലും മട്ടിലും സമാനതകളേറെയുണ്ടെങ്കിലും  വൈവിധ്യസംസ്കാരമായാണ് ഇതിനെ ഗണിക്കപ്പെടേണ്ടത്.
കടല്‍ മത്സ്യബന്ധനത്തിന് പ്രധാനം കാലവും സമയവുമാണ്.കടലറിവുള്ളവര്‍  കടലിന്റെ സ്വഭാവം,തിരയിളക്കം,കോള്,കാറ്റ്-എന്നിവ തീരത്തുനിന്നും പ്രവചിച്ചിരുന്നത് ജീവോപദേശമായാണ്  ജനങ്ങള്‍ കണ്ടിരുന്നത്.സാധാരണയായി അതിരാവിലെയാണ് മത്സ്യബന്ധനത്തിന് പോകാറ്.തിരിച്ച് വരുന്നത് ഏറെ വൈകുന്നതിനാല്‍  പഴംകഞ്ഞി ഉള്‍പ്പെട്ട ലഘുഭക്ഷണവും കുടിവെള്ളവും കരുതേണ്ടതുണ്ട്. ചിലപ്പോള്‍ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ കത്തി, വടി തുടങ്ങിയവ 'ഓട'ത്തിലെടുത്ത് വെക്കുന്നത് വലയില്‍ കുരുങ്ങുന്ന  ജീവികളെ കൂടി മുന്‍കൂട്ടി കണ്ടിട്ടാണ്.പക്ഷെ ഇതേവരെ ആരും കത്തി  ഉപയോഗിച്ച്  ഏതൊരു ജീവിയെയും കൊന്നിട്ടില്ലെന്ന്  ചാരിതാര്‍ത്ഥ്യത്തോടെ പറയാറുണ്ട്.തീരം തൊട്ടുവണങ്ങി 'ഓടം കയറുന്ന' ഇവര്‍ക്ക് കടലമ്മയുടെ ഇഷ്ടതോഴരെ നിന്ദിക്കാന്‍ പോലും ആവില്ലെന്നതാണ് വാസ്തവം. ഉഗ്രവിഷജീവിയായ കടല്‍പാമ്പിനെ പോലും കുരുങ്ങിയ വലയില്‍ നിന്നും പതുക്കെ മാറ്റി കടലിന് തിരിച്ചു നല്‍കുകയാണ് പതിവ്.
കമലപ്പരുന്ത് അതിന്റെ കുഞ്ഞുങ്ങള്‍ക്കായി കടല്‍പാമ്പിനെ കൊത്തിപ്പറക്കുമ്പോള്‍ ഉടന്‍തന്നെ  കടല്‍പാമ്പിന്റെ മൂര്‍ദ്ധാവില്‍ കാല്‍ വിരല്‍ കൊണ്ട്  തൊടുന്നത് അതിനെ അനനുഗ്രഹിക്കുന്നതായാണ് ഇവിടുത്തുകാരുടെ വിശ്വാസം.ശക്തമായ കാറ്റില്‍ ഓളം ഇളകിയാടുമ്പോള്‍ എല്ലാ വിഭാഗക്കാരും അവരുടെ ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്.കടലും വിശ്വാസവും അത്രയ്ക്ക് ഇഴചേര്‍ന്നതാണ്.വലക്കാരുടെ ജീവന്‍പോലും വീട്ടുകാരുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുന്നുവെന്നതാണ് ഇവരുടെ ഇടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിശ്വാസം.
അങ്ങിങ്ങായി പല ഓടകടവുകളുമുണ്ടായിരുന്നു-പലതും ഇപ്പോള്‍ അപ്രത്യക്ഷമായി വരികയാണ്.ലോകത്തില്‍ ചാകരയുള്ള ഏക കടലിന്റെ ഭാഗമായ ഇവിടെ ആഴ്ച തോറുംചാകര ലഭിച്ചിരുന്നുവത്രേ. അപൂര്‍വ്വമായി ലഭിക്കുന്ന മറ്റൊരു ചാകരയാണ് ചെമ്മീന്‍ ചാകര. കര്‍ക്കിടകം -18 കഴിഞ്ഞേ ഇവിടെ ചാകരയെത്തൂ എന്നാണ് കണക്ക്. ഏതു ദിവസത്തിലാണെങ്കിലും വിവിധ ഓടം പോയാല്‍തന്നെ കുട്ടികള്‍ക്ക് ചാകരയാണ്.തിരിച്ച് വരുമ്പോള്‍ മീന്‍ എത്ര കുറഞ്ഞാലും കുട്ടി കൊണ്ടുവരുന്ന പാത്രത്തില്‍ ഒരുപിടി മീന്‍ നല്‍കാത്ത വലക്കാറില്ല.... ഇതാണ് ഇവിടുത്തെ സംസ്കാരം.
കടല്‍ജീവിതം ഏറെ ദുഷ്കരമാണ്.കാറ്റില്ലാത്ത സമയം നോക്കണം, വേഗത്തില്‍ മീന്‍പിടിക്കണം.ഭക്ഷണത്തിന്റെ ദൗര്‍ലഭ്യം... അങ്ങനെ എത്ര എത്ര കഷ്ടപ്പാടുകള്‍. കൂടുതല്‍ മീന്‍ വേഗത്തില്‍പിടിച്ച് രണ്ടുമൂന്നു മണിക്കൂര്‍ തുഴഞ്ഞാലേ പുതിയങ്ങാടിയിലോ കോട്ടിക്കുളത്തോ എത്തിക്കാനാവൂ....ആദ്യമെത്തിയവര്‍ കൂടുതല്‍ പണത്തിന് അവ വിറ്റിട്ടുമുണ്ടെങ്കില്‍ പിന്നെ വരുന്നവര്‍ക്ക് മനസ്സില്‍ കടലോളം ദു:ഖമാണുണ്ടാവുക. അതിനാല്‍ മീന്‍പിടിക്കലിന്റെയും തുഴച്ചലിന്റെയും വേഗത കഴിയുന്നത്ര വര്‍ദ്ധിപ്പിക്കുക എന്നത്  ഓടക്കാരുടെ ജീവിത വ്രതം തന്നെയാണ്.
കൂടുതലുള്ള മത്സ്യം ചിലപ്പോള്‍ മറ്റു സ്ഥലത്തേക്ക് കൊണ്ടുപോകാതെ കരയ്ക്കെത്തിച്ച്    'വാറ്'വിളിക്കുന്ന  രീതിയുണ്ട്. ഓടത്തിലെ രണ്ടുപടികള്‍ക്കിടയിലെ ഒരു 'കള്ളി'  മത്സ്യം വീതമാണ് വാറ് വിളിച്ച് നല്‍കുക.ലേലത്തിനവസാനം പ്രയോഗിക്കുന്ന ഒരു വാറ് ,രണ്ട് വാറ്,മൂന്ന് വാറ് എന്നതില്‍ നിന്നുമാണ് 'വാറുവിളി'  എന്ന പ്രയോഗം ഉരുത്തിരിഞ്ഞത്.
വിളിച്ചെടുത്ത മീന്‍ ഉണക്കി സൂക്ഷിക്കുകയാണ് പതിവ്.മീന്‍ വൃത്തിയാക്കി ഉപ്പുചേര്‍ത്ത് ഓലയിലിട്ട് ഉണക്കി, തീരത്ത് കെട്ടിയുണ്ടാക്കിയ വലിയ ചാപ്പകളില്‍ സൂക്ഷിച്ചാണ് വില്‍പന നടത്തുന്നത്. മുള്ളന്‍,അ
യല,മത്തി,സ്രാവ്,നത്തല്‍,തിരണ്ടി തുടങ്ങിയവയാണ് പ്രധാന മത്സ്യങ്ങള്‍.വളരെകൂടുതലാണ് മത്സ്യമെങ്കില്‍ വളമായി ഉപയോഗിക്കുന്ന രീതിയും ഇവിടെയുണ്ട്. 'ചപ്പ'  എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
അനേകം വിശ്വാസങ്ങളിലധിഷ്ഠിതമാണ് കര. 'പരല്‍മീന്‍'  പിടുത്തം പാടില്ലെന്ന് അലിഖിത നിയമം. (മത്സ്യക്കുഞ്ഞുങ്ങളാണ് പരല്‍ മീന്‍ എന്നറിയപ്പെടുന്നത്).മത്സ്യ പ്രജനനത്തോടെ അടുത്ത വര്‍ഷത്തേക്കുള്ള മത്സ്യ സമ്പത്ത് വര്‍ദ്ധിക്കണമെന്ന പ്രാര്‍ത്ഥനയോടെ ജീവിക്കുന്ന ഇവര്‍ക്ക്,ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തുന്നതിന്ന് മുമ്പ് തന്നെ അത് പ്രാവര്‍ത്തികമാക്കിയ അനുഭവമാണ് ഉള്ളത്.  ഇന്നും അത് തുടരുന്നു.കടല്‍ സ്ത്രീയാണെന്ന സങ്കല്‍പമുള്ളതു കൊണ്ട് സ്ത്രീകള്‍ കടല്‍ തീണ്ടരുത്.സ്ത്രീകളെ കണ്ടാല്‍ കടല്‍ കോപിക്കും,ആര്‍ത്തവ സമയത്ത് തീരത്തേക്ക് പോലും പോകരുത് എന്നൊക്കെയാണ് മറ്റ് ചില വിശ്വാസങ്ങള്‍. കടല്‍ തുടര്‍ച്ചയായി ക്ഷോഭിച്ചിരുന്ന  അവസരത്തില്‍ മുസ്ളിം സമുദായത്തില്‍ പെടുന്ന  'തങ്ങള്‍'   വന്നു 'രാസിചൊല്ലി'   മന്ത്രിച്ച ജലം കടലിലേക്ക് ഒഴുക്കി കടല്‍ക്ഷോഭം ഇല്ലാതാക്കി എന്നതും പഴമക്കാരുടെ മനസ്സിലുണ്ട്.
പുതിയ വലയുമായി ബന്ധപ്പെട്ട്  വട്ടം പിടിക്കല്‍ എന്ന സവിശേഷ ചടങ്ങ്  ഇവിടെ അരങ്ങേറാറുണ്ട്.എല്ലാവരും വട്ടത്തില്‍ നിന്ന ശേഷം വലപിടിച്ച് അതില്‍ 50 പൈസ,ഒരു രുപ നാണയങ്ങള്‍ ഇടും.അവര്‍ വല മുകളിലേക്കും താഴേക്കും ആട്ടുമ്പോള്‍ താഴെ വീഴുന്ന നാണയങ്ങള്‍ ചുറ്റും നിന്നവര്‍ പെറുക്കിയെടുക്കും.കിട്ടിയ നാണയവും മത്സ്യസമ്പത്തും തമ്മില്‍ ബന്ധമുണ്ടെന്നാണ് വലക്കാര്‍ വിശ്വസിക്കുന്നത്  ഈ ആചാരം ഇന്നു നിലനില്‍ക്കുന്നില്ല.
കാറ്റുള്ള സമയത്ത് കടലുപരിതലത്ത് നല്ല 'മുകിലുണ്ടാകും'. ഈ സമയത്താണ് മത്സ്യങ്ങള്‍ അല്‍പം മേലേക്കുയര്‍ന്ന് കൂട്ടത്തോടെ സഞ്ചരിക്കുന്നത്. ഒറ്റമുണ്ടും പനയോല തൊപ്പിയും ധരിച്ച പായത്തോണിവലക്കാര്‍ക്ക് മുകില്‍ കാണുന്നത് സന്തോഷമാണ്. എവിടെ വലയിട്ടാലും മീന്‍കിട്ടുമെന്നാണ് ഇവരുടെ അഭിപ്രായം.പുറം കടലിലേക്ക് സഞ്ചരിക്കേണ്ടതില്ല. അപകട സാധ്യതയും കുറവാണ് !
കല്ല്യാണ വിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുവിഭവമാണ് മത്സ്യം.വിശേഷപ്പെട്ട മത്സ്യങ്ങളാണ് പ്രധാനകറി.കടലിലെ മത്സ്യവും കായലിലെ മത്സ്യവും ഉള്‍പ്പെടെ 4-5 തരം വിഭവങ്ങള്‍ മത്സ്യം കൊണ്ടായിരിക്കുമെന്നത് ഇവിടുത്തെ മത്സ്യവിഭവത്തിന്റെ പ്രാധാന്യവും ആക്കവും കാണിക്കുന്ന ഏറ്റവും വലിയ നിദര്‍ശനമാണ്.
രണ്ടു ബണ്ടുകള്‍ കെട്ടിയപ്പോള്‍ കായലിലെ ഒഴുക്ക് കുറഞ്ഞതാണ് മത്സ്യസമ്പത്ത് നഷ്ടപ്പെടുന്നതിന് ഒരുപ്രധാന കാരണം.കായലോരത്തെ കല്‍മതിലും (പാതാറ്) പുഴയൊഴുക്കികൊണ്ടുവരുന്ന കീടനാശിനിയും മത്സ്യസമ്പത്തിന് വന്‍ ഭീഷണിയായും നില്‍ക്കുന്നു .കണ്ടല്‍കാടുകള്‍ നല്‍കിയ തണലില്ലാത്തതിനാല്‍ മത്സ്യകുഞ്ഞുങ്ങള്‍ ചത്തുപോകുകയാണ്.അമിതമായ മണലെടുപ്പും ചെളിയെടുപ്പും കായലിന്റെ ആഴം കൂട്ടുമ്പോള്‍ 'ജല കാലാവസ്ഥ' തെറ്റിപ്പോകുന്നതിനാല്‍ മത്സ്യവും കുറഞ്ഞുവരുന്നു.വര്‍ദ്ധിച്ചുവരുന്ന കല്ലുമ്മക്കായ കൃഷി ജലഘടനയില്‍ തന്നെ മാറ്റം വരുത്താമെന്നും മത്സ്യസമ്പത്തിന് ഭീഷണിയാകാമെന്നുമുള്ള ചിന്തയാണ് ശാസ്ത്രലോകത്തിന്.
ബാള,ചാളമീന്‍,അരണ മീന്‍,ചൂടാന്‍ തുടങ്ങിയവ അടുത്തകാലത്തൊന്നും ആരും കണ്ടിട്ടില്ല.അനുഭവ വിവരണത്തില്‍ നിന്നും ചിത്രം വരച്ചു കാണാനേ ഈ തലമുറയ്ക്ക് പറ്റൂ എന്നതാണ് ഏറ്റവും വലിയ ഭാഗ്യഹീനത. കോപ്പയില്‍ മീന്‍തൂക്കികൊണ്ടുപോകുന്നത് ഇന്നു കാണാനില്ല. സന്ധ്യമുതല്‍ മീന്‍പിടിക്കുന്നതിന് വേണ്ടി ചെറു ചീനക്ക് താളം പിടിക്കുന്നത് ഇപ്പോള്‍ കേള്‍ക്കാനുമില്ല. ഈ പരമ്പരാഗത തൊഴില്‍ സംസ്കാരത്തിന്റെ ചിറക് വേഗത്തില്‍ കൊഴിയുകയാണോ?
 നൂറ് മേനി   
കുതിരീത്ത്,കര്‍ത്തിരികണ്ണന്‍,വളരിയന്‍,കുണ്ട്യോട്ടി തുടങ്ങിയവ എന്താണെന്ന് അറിയുമോ? വര്‍ഷംകുറച്ച് പിറകോട്ട് സഞ്ചരിച്ചാല്‍ നാട്ടില്‍ സുപരിചിതമായ വാക്കുകള്‍ ഇവിടെ കൃഷി ചെയ്ത നാടന്‍ നെല്‍വിത്തിനങ്ങള്‍. പുഞ്ച,താവുഞ്ച,വിരിപ്പ് എന്നീ മൂന്ന് കൃഷിയും നൂറുമേനിതരുന്ന മൂന്ന് വിളക്കണ്ടങ്ങള്‍  എല്ലാടവുമുണ്ടായിരുന്നു.(വലിയകണ്ടത്തിലെ വലിയവരമ്പാണ് വാമൊഴിയാല്‍ കൈമാറ്റം വന്ന് വലിയപറമ്പായത്) വലിയകണ്ടവും അതില്‍ വലിയവരമ്പും വെച്ചത് നാട്ടുകാരുടെ ഓര്‍മ്മയില്‍ നിന്നും അത്രപെട്ടെന്നൊന്നും മാഞ്ഞുപോകാന്‍ ഇടയില്ല.ഓരോ വിളയ്ക്കും ഓരോതരം നാടന്‍ വിത്താണ് ഉപയോഗിച്ചിരുന്നത്.
മൂര്‍ന്നെടുത്ത(കൊയ്തെടുത്ത)നെല്‍ചെടിയുടെ ബാക്കിയായ 'ഒടു'ചതച്ച് കത്തിച്ചെടുത്ത് മണ്ണ് ഫലഭൂയിഷ്ടമാക്കുന്ന പ്രവര്‍ത്തനം ഇവിടെ സാര്‍വത്രികമായിരുന്നു.മരത്തിന്റെയും മറ്റും ഇലകള്‍ വെള്ളപ്പറ്റുള്ള സമയത്ത് ജീര്‍ണ്ണിച്ചു ചേര്‍ക്കുന്നത് വളത്തിന്റെ മറ്റൊരു രീതിയാണ്.കാള,എരുത്,പോത്ത്  എന്നിവയെ പോറ്റുന്നത്  അക്കാലത്ത് അഭിമാനമായി കരുതിയിരുന്നു. സൂര്യോദയത്തോടെ ഇള വെയിലില്‍ കണ്ടം പൂട്ടുന്നതിനിടയില്‍ കൊച്ചുകുഞ്ഞുങ്ങളുടെ ചെളിയിലെ കളി കൂടിച്ചേരുമ്പോള്‍ സംസ്കാരത്തിന്റെ തുടര്‍ച്ചയുടെ വേര് വളരുന്നത് വ്യക്തമായിതന്നെ കാണാമായിരുന്നു. ഇവിടെ ഒരു വലിയ തനിമയുടെ ഓരോ ചുവടും ശ്രദ്ധയോടെയാണ് നിര്‍വ്വഹിച്ചിരുന്നത്.
ശ്രദ്ധയോടെ മൂര്‍ന്നെടുത്ത കറ്റയില്‍ നിന്നുമാണ് വിത്ത് ശേഖരിക്കുക.ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന വിത്തിന് ഈര്‍പ്പം തട്ടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് വീട്ടമ്മയാണ്.ഒരു പിടിക്കതിര്‍ എടുത്ത് കെട്ടായി മെടഞ്ഞ് വീടിനുമുന്നില്‍ 'താപിടി' തൂക്കിടുന്നത് എന്നും നെല്ലിനെ ഓര്‍മ്മിക്കാനോ?കാലാകാലങ്ങളില്‍ നെല്ലിന് ചെയ്യേണ്ട ശുശ്രൂഷകള്‍ വിളിച്ച് പറയാനോ?എന്തുതന്നെയായാലും മുന്‍തലമുറയ്ക്കറിയാമായിരുന്നു ജീവിതം നിലനിര്‍ത്തുന്നതില്‍ പരമപ്രധാനമായ നെന്‍ മണികള്‍ കണികാണണമെന്ന്.വിത്ത്
കുറഞ്ഞ് പോയാല്‍ അന്യദിക്കില്‍ പോയി അവിടുത്തെ മണിയാണിയില്‍ നിന്നും വിത്ത് വാങ്ങി വരാറുള്ളത് ഇപ്പോഴും ഓര്‍ക്കുന്ന കര്‍ഷകര്‍ ജീവിച്ചിരിപ്പുണ്ട്.
എല്ലാ പാടങ്ങളോടും ചേര്‍ന്ന് ചെറിയ തോടുണ്ടായിരുന്നു. ഇരുവശത്തും ഉപ്പുവെള്ളം കെട്ടിനില്‍ക്കുമ്പോള്‍ ഇവിടുത്തെ കിണറുകളിലും  തോട്ടിലും തെളിഞ്ഞ ശുദ്ധവെള്ളമാണ്  ലഭിക്കുന്നത്. തോര്‍ത്തു മുണ്ടെടുത്ത് കണ്ണിച്ചാന്‍ പിടിക്കുന്ന കുട്ടികള്‍ക്ക് ആമയുടെ നീന്തല്‍ കാണുന്നതോടൊപ്പം കണ്ടത്തില്‍ വെള്ളം വീഴുന്ന ഒച്ച കേള്‍ക്കാമായിരുന്നു. മുക്കാലിയില്‍ ഉവേണികെട്ടി വെള്ളം തേവുന്ന കാഴ്ച അങ്ങിങ്ങ് അപൂര്‍വ്വമായി ഇന്നും കാണാം.ഒരേ ഉവേണിതന്നെ അക്കാലത്ത് ഒന്ന് രണ്ട് കുടുംബക്കാര്‍ ഉപയോഗിച്ചിരുന്നത്.ഉവേണി നല്‍കിയ കുടുംബത്തിന് മെതിക്കാനുള്ള സ്ഥലമോ മറ്റോ ഒരുക്കിക്കൊടുക്കുന്നത് നന്ദിയുടെ കൈമാറ്റമായാണ് മനസ്സിലാക്കേണ്ടത്.
കണ്ടങ്ങളില്‍ ഇടവിളയായി കടന്നെത്തുന്നത് പച്ചക്കറി കൃഷിയാണ്. വെള്ളരി,കുമ്പളം,ചിരങ്ങ തുടങ്ങിയ ദീര്‍ഘകാല സൂക്ഷിപ്പിനുള്ളവയ്ക്കും ചീര,പാവക്ക,നരമ്പന്‍,തണ്ണിമത്തന്‍ എന്നീ ഹൃസ്വകാലത്തേക്കുള്ളവയ്ക്കും ഒരുപോലെ കൃഷിയില്‍ പ്രാധാന്യം നല്‍കിയിരുന്നു.ഇവയില്‍ ഇലക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയും ഉള്‍പെടുന്നു.പച്ചക്കറിക്കു വേണ്ട വെള്ളമെടുക്കുന്നതിന് കൂവല്‍ കുഴിക്കാറുണ്ട്. ഒന്ന് ഒന്നര  മീറ്ററേ ഇവയ്ക്ക്  താഴ്ചയുണ്ടാകൂ.നാടന്‍ വളപ്രയോഗമാണ് നടത്തിയിരുന്നത്.ഡിസംബര്‍ മാസത്തില്‍ മാവില കരിച്ച്  ഇലയിലിട്ടാല്‍ പുഴുവും പ്രാണിയും  കുത്തില്ലെന്നത്ഇവിടത്തെ  അനുഭവം. 'ഈ വാവിനിട്ടാല്‍ മറുവാവിനെടുക്കാം' എന്നത് ഇവിടുത്തെ പച്ചക്കറി കൃഷിശാസ്ത്രം.
പച്ചക്കറി കൂടുതലായി കൃഷി ചെയ്തിരുന്ന കണ്ടത്തിന്ന് പ്രത്യേക പേരുമുണ്ടിവിടെ - മട്ടക്കണ്ടം.പച്ചക്കറികൃഷിയെടുപ്പ് തന്നെ ഒരുത്സവമാണ്.അടുത്തുള്ളവീട്ടുകാര്‍ക്കെല്ലാം അതിലൊരു പങ്കുകിട്ടും.നാട്ടിലെ കടയിലേക്കുള്ളവ നീക്കി വെച്ച് ബാക്കിയുള്ളത്  ചന്തയിലേക്ക് കൊണ്ടുപോകും.നടക്കാവ്,ചെറുവത്തൂര്‍ എന്നീ ചന്തയിലേക്ക്  ഇത് തലചുമടായി കൊണ്ടുപോയവര്‍ക്ക് ആ അനുഭവം മധുരതരമായ ഒരോര്‍മയാണിപ്പോഴും
എന്തൊക്കെ കൃഷികള്‍?എത്ര കൃഷികള്‍? കണ്ടവും മട്ടകണ്ടവും എന്നും ജാഗ്രതാവസ്ഥയിരുന്നതു കൊണ്ട് ഭക്ഷണത്തിന് പഞ്ഞമില്ലാത്ത ഒരവസ്ഥയായിരുന്നു ഭൂരിപക്ഷത്തിനും. വയലുപയോഗിക്കാത്തതോ വയല്‍ വിസ്തൃതി കുറഞ്ഞതോ,ആവാം നാടിന്റെ വിഭവസംസ്കൃതി തന്നെ മറഞ്ഞ് പോകുന്നതിന്ന്  കാരണമായി ഭവിച്ചത്. കാടും വയലും ചേര്‍ന്ന ഒരിയരയ്ക്കും പുനംകൊത്തി കൃഷിചെയ്തുവെന്ന് വിശ്വസിക്കുന്ന പുനത്തിലിലും  ഈ ദു:സ്ഥിതിതന്നെയാണ്  വന്നുചേര്‍ന്നിട്ടുള്ളത്.
കൃഷിചെയ്തില്ലെങ്കിലും ലഭിക്കുന്ന മുത്തിള്‍, കോഴിക്കാല്‍,കുപ്പച്ചീര,തുടങ്ങിയ ഇലക്കറികള്‍ ഉപഭോഗസംസ്കാരത്തിന്റെ ചുഴിയില്‍ പെട്ടതു കൊണ്ടാണ് വിസ്മൃതിയിലേക്ക്  താഴ്ന്ന് പോയതെന്ന് നനിസ്സംശയംപറയാം. മട്ടക്കണ്ടങ്ങള്‍ എവിടെയാണ്? അത്തരം കണ്ടങ്ങളില്‍ നന്നായി കൃഷി ചെയ്തിരുന്ന ഉഴുന്ന്,ചോളം,എള്ള് എന്നിവയുടെ ചെടികള്‍  ഈ തലമുറയില്‍ പെട്ടവര്‍ കണ്ടിട്ടേയില്ല.
മൂര്‍ച്ചയും മൊതിക്കലും പാറ്റലും ഇനിയുള്ള തലമുറയ്ക്ക് കാണാനുള്ള അവസരം ബാക്കിയില്ലെന്ന്  വേദനയോടെയാണ് അറിയേണ്ടത്.കുട്ടിയുടെ കൈപിടിച്ച് കര്‍ഷകന്‍ വിത്ത് മുളപ്പിക്കുമ്പോള്‍ കുട്ടിയുടെ മനസ്സിലായിരുന്നു വിത്ത് നട്ടത്.മങ്ങ് (കള)പറിക്കുന്ന ജോലി തിരിച്ചറിവിലുള്ള തെറ്റിന്റെ പറിച്ചുകളയലാണ്.ഓരോകുട്ടിയും അന്നുമുതല്‍തന്നെ അന്നത്തിന്റെ വിലയറിഞ്ഞു തുടങ്ങും കഷ്ടപ്പാടിന്റെ വേദനയും.
ഭക്ഷ്യസുരക്ഷയുള്ള ഒരുനാടായിരുന്നു ഇത്.അധികമായിരുന്ന നെല്ല് പുറത്തേക്ക് കയറ്റികൊണ്ടുപോയിരുന്നു.ഇന്ന് കുറച്ച് കുടുംബത്തിന്  പോലും  അരികിട്ടാനില്ല. കൃഷിസംസ്കാരം മറന്ന്  ജീവിതം തുടര്‍ന്നാല്‍ ഇനിയുള്ള കുട്ടികള്‍ പുറത്തുനിന്നും വരുന്ന കീടനാശിനിയുള്ള,വിഷം അരികഴിച്ച് എന്നന്നേക്കുമായി മാറാരോഗികളായി മാറുമെന്നതിലേക്കാണ് ഈ യാത്ര എന്നത്  സംശയമില്ലാതെ ചിന്തിക്കാം.ഇനി എപ്പോഴാണ്  നന്മയുടെ കൃഷി തിരിച്ചു പിടിക്കുക?
തൊഴില്‍ 
മത്സ്യബന്ധനവും നെല്‍കൃഷിയും ഒഴിച്ചു നിര്‍ത്തിയാല്‍ തെങ്ങനുബന്ധതൊഴിലുകളാണ് പ്രാധാന്യത്തോടെ ചെയ്തുവരുന്നത്. തടം തുറക്കലും  തെങ്ങിന് വളം ചേര്‍ക്കലുമാണ് മഴക്കുശേഷം തെങ്ങുജോലിയുടെ ആരംഭം കുറിക്കുന്ന പ്രവൃത്തികള്‍.തെങ്ങ് വൃത്തിയാക്കി തേങ്ങപറിക്കുന്ന ജോലിയിലൂടെ അടുത്തഘട്ടത്തിലേക്കു കടക്കും.പുഴയിലൂടെ തേങ്ങമലകളുടെ യാത്ര നയനാനന്ദകമായകാഴ്ചയാണ് . ദീര്‍ഘദൂരത്തേക്ക് പണ്ട് പുഴയിലൂടെ മാത്രമായിരുന്നു തേങ്ങാക്കടത്ത് നടത്തിയത്.
തെങ്ങ് ഒരു വര്‍ഷത്തേക്ക് പാട്ടമെടുക്കുന്ന വ്യക്തിക്ക് ആ തെങ്ങുകള്‍ സ്വന്തം പോലെ ജീവനാണ്. തേങ്ങ പ്രധാനമായും കൊപ്രയാക്കി മാറ്റിയശേഷം വില്‍ക്കുമ്പോഴാണ് കൂടൂതല്‍ ആദായമെന്നതിനാല്‍ തൊണ്ടോടുകൂടിയ തേങ്ങ വില്‍ക്കുന്നത് വളരെ കുറവായിരുന്നു.തേങ്ങവീട്ടിലെത്തിയാല്‍ ഓരോരുത്തര്‍ക്കും ചുമതലയുണ്ട്.അതിരാവിലെ തന്നെ തേങ്ങ കൊത്തിവേണം ആണുങ്ങള്‍ മറ്റു ജോലിക്കുപോകാന്‍.സ്ത്രീകള്‍ തേങ്ങ നിരത്തും.അപ്പോള്‍ മുതല്‍ അത് കാക്ക കൊത്താതെ നോക്കേണ്ടത് കുട്ടികളുടെ ജോലിയാണ്.ഓരോ വീടിനോടുചേര്‍ന്നും തേങ്ങ ഉണക്കാനുള്ള സ്ഥലത്ത്ഉയരത്തില്‍ വലകെട്ടിയിട്ടുണ്ടാകും.ആദ്യകാലത്ത് തേങ്ങയില്‍ മുട്ടിയാണ് വലയിട്ടത്. കൃത്യമായ ഉണക്കം വരാത്ത തേങ്ങകള്‍ കൊപ്രക്കൂട്ടിലിട്ട് തീ കത്തിച്ച് വേണ്ടത്ര ഉണക്കം വരുത്തിയാണ് വില്‍പ്പനയ്ക്കൊരുക്കുന്നത്. ഇത്കഴിക്കുമ്പോഴേക്കും അടുത്ത പാട്ടപ്പറമ്പിന്റെ തേങ്ങ കൊണ്ടുവരാന്‍ നേരമാകും.ഇതേ ജോലി തന്നെയാണ് കുറച്ച് തെങ്ങുള്ളവരും ചെയ്യുന്നത്.മാസത്തില്‍ ഒരു തവണയെങ്കിലും അവര്‍ ഈ സംസ്ക്കാരത്തിന്റെ ഭാഗമായി മാറും.
പുരനിര്‍മ്മാണത്തിന്റെ ഏതാണ്ടെല്ലാ വസ്തുക്കളും ലഭിക്കുന്നത് തെങ്ങില്‍ നിന്നുമാണ്.തൂണിനുവേണ്ടി തെങ്ങു മുറിക്കുന്നതോടെ പുരനിര്‍മ്മാണ പ്രവൃത്തി തുടങ്ങും.നന്നായി കുതിര്‍ത്ത് ഓല മെടയുന്നത് ഒരു രാത്രികാല വിനോദത്തിനു പുറമെ പ്രധാനമായ ഒരുതൊഴില്‍ തന്നെയാണ്.കരവിരുത് വളര്‍ത്തുന്ന കളിത്തൊട്ടിലാണ് ഇത്.രണ്ടു മൂന്നു ദിവസം മുമ്പ് വെള്ളത്തിലിട്ട പാണാണ് ഓല കെട്ടാനനുള്ള നാര്. പുരനിര്‍മ്മാണം വൈദഗ്ദ്യത്തോടൊപ്പം സുക്ഷ്മതയും വൃത്തിയുമുള്ള ഒരുപണിയാണ്.മഴക്കാലത്തിനുമുമ്പേ വീടിന് ഓരോ സംഭരണപ്പുരകള്‍ നിര്‍മ്മിക്കുന്നത് നാടിന്റെ ഒരു പ്രത്യേകതയാണ്. ഇപ്പോള്‍ ഇത്തരം തൊഴിലുകള്‍ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഇടയോല കെട്ടുന്നതും പുരപ്പുല്ല് വിരിക്കുന്നതും അപൂര്‍വ്വമായിക്കൊണ്ടിരിക്കുകയാണിവിടെ.
ഒരുകാലത്ത് കായലോരം മുഴുവനും ചകിരി പൂഴ്ത്തിയിരുന്നു. നാടന്‍ ശീലുകള്‍ പാടിയും നാട്ടുവര്‍ത്തമാനം കൈമാറിയും ചകിരി തല്ലുന്ന കാഴ്ച കാണാമായിരുന്നു.ഉപോല്‍പ്പന്നമായ ചകിരിച്ചോറ്  തെങ്ങിന്‍ തടമായി മാറുകയും ചെയ്യും. ചകിരി പിരിക്കുന്ന ജോലി അപ്രത്യക്ഷമായി എന്നു തന്നെ പറയാം.
തൊഴില്‍ വൈവിധ്യമേറെയില്ലെങ്കിലും ഉപ തൊഴില്‍ വിഭാഗങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇവിടത്തുകാര്‍.ഒരാള്‍  ഒരു കാലത്ത്      ഒരു തൊഴിലെടുക്കും.എന്നാല്‍ 'അതു മാത്രമാണ് അദ്ദേഹത്തിനറിയുക,അതു മാത്രമേ എടുക്കുകയുള്ളൂ' എന്ന ചിന്ത ആരിലുമുണ്ടായിരുന്നില്ല.എല്ലാതൊഴിലും മാന്യതയോടെ കാണാന്‍ കാരണം  അവ നിത്യജീവിതവുമായി അത്രകണ്ട് ഇഴചേര്‍ന്നു നില്‍ക്കുന്നു എന്നത് കൊണ്ടാണ്.ഇവിടെ ഏതുതൊഴിലും തെരെഞ്ഞെടുക്കാം.....ആര്‍ക്കും തൊഴിലിലേര്‍പ്പെടാം.....മാത്സര്യമില്ലാതെ
ബുദ്ധിശക്തിയും കായബലവും ഒത്തുചേര്‍ന്ന ഒരു തൊഴില്‍രമ്യത, അതിന്റെ  പാരമ്യതയിലെത്തുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.ആയതിനാല്‍
ജീവിതഗന്ധിയായ തൊഴില്‍ സംസ്കാരത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്താന്‍ നാം അനനുവദിച്ചു കൂട.
വൈദ്യചേരുവകളില്‍         


പ്രാദേശിക ലഭ്യതയുടെ അടിസ്ഥാനത്തിലാണ്  വൈദ്യത്തില്‍  മാറ്റത്തിന്റെ ചേരുവകളില്‍  രൂപാന്തരം നടക്കുന്നത്.നാട്ടു വൈദ്യത്തെപോലെ കടല്‍ വൈദ്യത്തിന്റെ നാനാമുഖങ്ങള്‍ ഇന്നത്തെ അലോപ്പതി തരംഗത്തില്‍ ഒട്ടേറേ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ചിലതെങ്കിലും മറവിയുടെ മറനീക്കി ശോഭിതമാക്കുകയാണിവിടെ.
മുരു(ചിപ്പിക്ക പോലെ കല്ലില്‍പറ്റി വളരുന്ന വെളുത്തചിപ്പി)ശേഖരിച്ച് വെയിലത്തുണക്കി ഉള്‍ഭാഗം ചുരണ്ടിയെടുത്ത് മുറിവില്‍ വെച്ചുകെട്ടിയാല്‍ പഴകിയ പുണ്ണും ഭേദമാകും.കൂടുതല്‍ ചോരയൊലിക്കുന്ന വേളയില്‍ ഇത് അത്യുത്തമെത്രേ!കരുവന്‍എന്ന പേരിലറിയപ്പെടുന്ന രോഗത്തിന്റെ വിഭാഗത്തിലുള്ള 21 തരം കരപ്പനും ഭേദമാക്കാന്‍ കടലില്‍ കുളിക്കണമെന്ന്  ഇവിടുത്തെ വൈദ്യമതം.അത് 7 ദിവസം വരെ തുടരണം.പുലര്‍കാലെ കാറ്റില്ലാനേരത്തായാല്‍ രോഗശമനം ശീഘ്രമെന്ന ഉപമൊഴിയുണ്ട്.കഫപ്രകൃതിയുള്ള ശരീരക്കാര്‍ക്ക് ശ്വാസകോശരോഗം കൂടുതലായി വരാന്‍ സാധ്യത കല്‍പിക്കുന്നു. ചെറുപ്പത്തില്‍ അത്തരം ആള്‍ക്കാരെ കണ്ടെത്തി മീനെണ്ണ സേവിച്ചാല്‍ 'ഉള്ള രോഗം പോകുകയും ചെയ്യും,രോഗം വരാതിരിക്കുകയും ചെയ്യും'. മത്തിയില്‍ നിന്നും പ്രത്യേക വിധിപ്രകാരം മീനെണ്ണ എടുക്കുന്ന സ്ത്രീകള്‍ ഇവിടെ ഉണ്ടായിരുന്നു.
പനിക്ക് നാട്ടുവൈദ്യത്തില്‍ കുരുമുളക് കഷായമാണ് പ്രയോഗിച്ചിരുന്നത്.അതിനാല്‍ വീട്ടുമുറ്റ
മരത്തില്‍ ഒരു ചെറിയ കുരുമുളക്  വള്ളി പടര്‍ത്തണമെന്നാണ് നാട്ടുകല്പന.കുട്ടികള്‍ക്ക് പുറം നാട്ടില്‍ നിന്നും കൊണ്ടുവന്ന പഞ്ഞിത്തുളസി(പനിക്കൂര്‍ക്ക)യാണ് നല്‍കിയിരുന്നത്.കുട്ടികളുടെ ചുമ,കഫം എന്നിവയ്ക്ക് ഇന്നും ഉപയോഗിക്കുന്ന പനിക്കൂര്‍ക്ക  വീടിനൊരത്യാവശ്യ ഘടകം തന്നെയാണ്.,പനിക്ക് ഉപയോഗിച്ച മറ്റൊരു ഔഷധമാണ് ചെന്നിക്കുഴമ്പ് .മുറിവില്‍ രക്തം നിലക്കാന്‍ വേണ്ടി ഓലയുടെ  'കറമ്പല്‍' പഞ്ഞിപോലെ വെച്ചിരുന്നു.ഇന്നും ഇത് നിലനില്‍ക്കുന്നു എന്നത് ഒറ്റമൂലിയുടെ ശക്തിയുടെ തെളിവാണ്.പുഴുക്കടിക്ക് നാറിച്ചിക്കാടും  (നാറ്റപ്പൂച്ചെടി എന്ന നാറിക്കാട്) പല്ലുവേദനനയ്ക്ക് കടച്ചിളിയും ഉപയോഗിച്ചിരുന്നപ്പോള്‍ മല്ലിവെള്ളത്തില്‍ കുളിച്ച് വേപ്പിന്‍ കഷായത്തില്‍ രണ്ട് നാഴികയോളം നിന്നാണ് വസൂരിക്ക് ചികിത്സ നല്‍കിയത്
ചെറൂളക്കഞ്ഞിയും മുത്തിള്‍ ദോശയും ഒരുകാലത്ത് കുട്ടികള്‍ക്ക് നല്‍കിയിരുന്നത് രോഗപ്രതിരോധ ശേഷി നേടുന്നതോടൊപ്പം തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് കൂടിയായിരുന്നു.ബ്രഹ്മിയും തുളസിയും അന്നത്തെ പ്രഥമഗണനിയ ഔഷധങ്ങളാണ്.ക്യാന്‍സറിന് പോലും ഔഷധമായി ഉപയോഗിക്കുന്ന ശവംനാറി(നിത്യകല്ല്യാണി).പണ്ടേ ഇവിടത്തെ ചികിത്സ വിധികളില്‍ സ്ഥാനം പിടിച്ചിരുന്നു - വേരായും തണ്ടായും.
ഇന്ന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഇലക്കറികളില്‍  കുട്ടികള്‍ക്ക്  പ്രത്യേക  മാസങ്ങളില്‍ നല്‍കിയിരുന്ന  മുരിങ്ങയിലയും,മധുരത്തുമ്പ(കല്ലുരുക്കി)യും ഉള്‍പ്പെടും.മധുരത്തുമ്പ വൃക്കയിലെ കല്ലു കളയുന്നതുപോലെ രോഗം വരാതിരിക്കാനുള്ള ഔഷധമായി ഇപ്പോള്‍ പ്രചാരത്തിലെത്തിയിട്ടുണ്ട്. ഇലക്കറികളുടെ സ്ഥാനം തീന്‍മേശയില്‍ നിന്നും നഷ്ടപ്പെടുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധം മാത്രമേ കുറഞ്ഞുള്ളൂ എന്ന്  ധരിക്കരുത്. ഇന്ന് പകരമായി ലഭിക്കുന്നവയില്‍ അടങ്ങിയിരിക്കുന്ന കീടനാശിനികള്‍  ശരീരത്തെ നശിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
തൂവക്കാളിയുടെ അനിഷ്ടമുണ്ടായാല്‍ തൂവപ്പാടും പനിയും ഉണ്ടാകുമത്രേ. ഇത്തരം സന്ദര്‍ഭങ്ങളില്‍ മന്ത്രിക്കലും നിലനിന്നിരുന്നു.ചരട് മന്ത്രിക്കല്‍ ഹിന്ദു മുസ്ളിം സമുദായത്തില്‍ നിലനിന്നിരുന്ന ഒരനാചാരമായിരുന്നു.
വൈദ്യവുമായി ബന്ധപ്പെട്ട് ഇന്നാട്ടുകാര്‍ വെളുത്തരാമന്‍ എന്നറിയപ്പെടുന്ന രാമന്‍ വൈദ്യര്‍ക്ക് നല്‍കിയിരുന്നത് ഉയര്‍ന്ന സ്ഥാനമാണ്.രാമന്‍ വൈദ്യരുടെ ചികിത്സ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ലഭിച്ചിരുന്നുവെത്രേ.
ഒരുനാട്ടിലെ നാടന്‍ വൈദ്യത്തിന്റെ സ്ഥാനം പരിശോധിച്ചാലറിയാം.അന്നാട്ടിലെ ജൈവവൈവിദ്യത്തിന്റെ ബാഹുല്യം.വൈദ്യം കുറഞ്ഞ് കുറഞ്ഞ് വരുമ്പോള്‍ മനസ്സിലാക്കാം, ഉപഭോഗസംസ്കാരത്തോടൊപ്പം പ്രകൃതി സന്തുലതാവസ്ഥയുടെ തകര്‍ച്ചയുടെ ആഴവും പരപ്പും.ഈ നാട്ടിലെന്താണ് സംഭവിച്ചത്....?

ഉയരേണ്ട ചിന്ത



വലിയപറമ്പിന്റെ പാരിസ്ഥിതിക ചിന്ത ആരംഭിക്കേണ്ടത് കുടിവെള്ളത്തില്‍ നിന്നുമാണ്.ഭൂഗര്‍ഭജലം കൂടുതലുള്ള മലനാടിനെയും ഇടനാടിനെയും തട്ടിച്ചുനോക്കുമ്പോള്‍ തീരപ്രദേശത്തിന്റെ സ്ഥാനം ഏറ്റവും പിന്നിലാണ്.കൂടാതെ തീരദേശത്ത്  ഭൂഗര്‍ഭജലമില്ല എന്നുതന്നെ പറയാം.3 -4 മീറ്റര്‍ കനത്തില്‍ സ്ഥിതി ചെയ്യുന്ന മണല്‍തിട്ടയില്‍ ശേഖരിച്ച മണ്‍ജല (ടീശഹ ംമലൃേ)ത്തിന്റെ ലഭ്യത ആശ്രയിച്ചാണ്  കുടിവെള്ളം നിലനില്‍ക്കുന്നത്. നിരവധി സമ്മര്‍ദ്ദങ്ങളെ  അതിജീവിച്ചാണ് മണ്‍ജലം ദിനങ്ങള്‍ തള്ളിനീക്കുന്നത്.കായലിലേയും കടലിലേയും ഒരു ദിവസത്തില്‍  രണ്ടുതവണയുണ്ടാകുന്ന വേലിയേറ്റയിറക്കങ്ങളെയാണ് ഏറ്റവും കൂടുതല്‍ ചെറുക്കേണ്ടത്.വേലിയേറ്റ സമയത്തുണ്ടാകുന്ന  ഉപ്പുവെള്ളത്തിന്റെ  തള്ളിച്ച പ്രതിരോധിക്കുന്നതില്‍  പാളിച്ചപറ്റിയാല്‍ കിണര്‍ ജലത്തില്‍ ഉപ്പുവെള്ളം കയറും ഇങ്ങനെയൊരു അവസ്ഥയില്‍ എത്തിച്ചേരുന്നത് മണ്‍ജലത്തിന്റെയോ മണ്‍തിട്ടയുടെയോ കനം കുറയുമ്പോഴാണ്. മണ്‍ജലത്തിന്റെ കനം കുറയുവാന്‍ രണ്ടുസാഹചര്യമാണുള്ളത്.പെയ്യുന്ന മഴവെള്ളത്തെ മണ്ണിന് പിടിച്ചെടുക്കാന്‍ അനുവദിക്കാതെ ചെറുചാലുകള്‍ നിര്‍മ്മിച്ച്  കായലിലേക്ക് കടത്തിവിട്ടാല്‍ മതി. മണ്‍ജലത്തെ കുറിച്ചുള്ള അറിവില്ലായ്മ മൂലം അമിതമായി  വെള്ളം ചൂഷണം ചെയ്യല്‍  പണ്ടത്തേതില്‍ നിന്നും വ്യത്യസ്തമായി തെങ്ങിന് വേണ്ടതിലും കൂടുതല്‍  വെള്ളം നല്‍കുന്ന പ്രവണത  നിയന്ത്രിക്കേണ്ടിവരും .
കിണറിലേക്ക് ഉപ്പുവെള്ളം കയറുന്നുവെന്ന  പരാതി  അടുത്തകാലത്തായി  വളരെ കൂടുതലാണ്. ഒരിക്കല്‍ ഉപ്പുവെള്ളം കയറിക്കഴിഞ്ഞാല്‍ എല്ലാവര്‍ഷവും അതേസമയത്ത് ആ പ്രതിഭാസം  ആവര്‍ത്തിക്കും.തിരിച്ചറിയുകയുമില്ല.ഇങ്ങനെ ഒരവസ്ഥയിലേക്കെത്തപ്പെടാതെ,നാടിന്റെ ആരോഗ്യം കാക്കാനനുള്ള  പ്രവര്‍ത്തനങ്ങള്‍ കണ്ടത്തേണ്ടിയിരിക്കുന്നു.മണല്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന തീരു
മാനമാണ് ആദ്യമെടുക്കേണ്ടത്.ഇടയിലെക്കാട്,തെക്കേക്കാട് തുടങ്ങിയ പ്രദേശങ്ങള്‍  ഇതിനകം മാതൃക കാട്ടിയട്ടുണ്ട്. കായല്‍ നികത്തല്‍ മൂലം  ജലസമ്മര്‍ദ്ദം കൂടി  ഉപ്പുവെള്ളം കയറുമെന്നതിനാല്‍  അതിനുമൊരു അന്ത്യം നാം കുറിക്കേണ്ടിയിരിക്കുന്നു.ഇത്തരം ധീരമായ തീരുമാനങ്ങള്‍  ജനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ രക്ഷപ്പെടുന്നത് വരാനിരിക്കുന്ന തലമുറകൂടിയാണ്.ഉപ്പുജലം ശരീരത്തിലെത്തിയാല്‍ ഉണ്ടാകുന്ന തലമുറകളിലൂടെ കൈമാറാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍  മുന്‍ കൂട്ടി കണ്ട് ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള  പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിക്കേണ്ടത്.
മണ്ണിന്റെ ജലലഭ്യതപോലെത്തന്നെ പ്രധാനമാണ്  മണ്ണിന്റെ ആരോഗ്യവും. തെറ്റായ രീതിയിലുള്ള  കീടനാശിനി പ്രയോഗങ്ങളാണ് ലോകത്ത് മണ്ണിനെ നശിപ്പിക്കുന്നത്.വളരെ കുറഞ്ഞ തോതില്‍  മാത്രമേ കൃഷിയുള്ളുവെങ്കിലും വിഷപ്രയോഗംവ്യാപിക്കുന്നതായാണ് കാണപ്പെടുന്നത്. ഇത്തരം വിഷങ്ങള്‍ മണ്ണില്‍ പ്രയോഗിക്കുന്നതിലൂടെ  കുടിവെള്ളത്തില്‍  എത്തിച്ചേരുകയാണ് പതിവ്.രണ്ടുതരം ദോഷങ്ങളാണ് ഓരേ സമയം ഉണ്ടാകുന്നത്.വിഷകരമാവുന്ന  കുടിവെള്ളവും പുതിയ കൃഷിയുടെ  നാശവും ഇതിലൂടെ  തവള തുടങ്ങിയ ജീവികള്‍ നഷ്ടപ്പെടുമ്പോള്‍ കൊതുകും പ്രാണിയും വര്‍ദ്ധിച്ചത്  നാം ശ്രദ്ധിക്കാന്‍ ഇടയായില്ലെന്നത് ദു:ഖസത്യം മാത്രം. ഇങ്ങനെ എത്രയെത്ര ജീവികള്‍. വിഷവിമുക്തഭൂമി എന്നാവണം ഇനി നമ്മളില്‍ ഉയരേണ്ട ചിന്ത.  വയലുകളെ പുനരുജ്ജീവിപ്പിക്കുകയെന്നത് ഒരു ദൌത്യമായി ഏറ്റെടുത്താല്‍,വിഷമില്ലാത്ത അരി ലഭിക്കുമെന്ന ചിന്തയ്ക്കപ്പുറം,വയലിലൂടെ റീചാര്‍ജ്ജു ചെയ്യുന്ന ജലം കിണര്‍വെള്ളത്തിന്റെ അളവുവര്‍ദ്ധിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള സഞ്ചാരമാകും. സ്വയം പര്യാപ്തതയിലേക്കുള്ള ആരംഭം കൂടിയാകും. നഷ്ടപ്പെട്ട പച്ചക്കറി സംസ്കൃതിയുടെ തിരിച്ചെടുക്കലുമാകും.
   ഉപഭോഗസംസ്ക്കാരത്തിന്റെ അതിര്‍വരമ്പുകള്‍ പൊട്ടിപ്പോയപ്പോള്‍ നഷ്ടപ്പെട്ടത് നാടിന്റെ മണ്ണ്,ജലം,വായു തന്നെയാണ്. നാം ഉപയോഗിക്കുന്ന പ്ളാസ്റ്റിക് വസ്തുക്കളാണ് കൂടുതല്‍ മാരകം. ക്യാരിബാഗുകള്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതിന് പകരം വീണ്ടും ഉപയോഗിക്കുകയെന്ന ശീലം മനസ്സില്‍ നിന്നു പോലും കരിഞ്ഞിരിക്കുകയാണ്.കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ അവിടെയും മണ്ണിലിടുന്നതുമൂലം കുടിവെള്ളത്തെയുമാണ് ബാധിക്കുന്നത്. മാരകമായ കാഡ്മിയം കുടിവെള്ളത്തില്‍ എത്തിച്ചേരാനാണ്  ഇത് ഇടവരുത്തുന്നത്.
ഉപേക്ഷിക്കേണ്ട വസ്തുപോലും മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ പുതിയ വികസന കാഴ്ചപ്പാടിലേക്കുയരാന്‍ സാധിക്കുകയുള്ളൂ.ഗാര്‍ഹിക മാലിന്യങ്ങളും മറ്റുജൈവവസ്തുക്കളും വെറുതേ ദ്രവിക്കാന്‍ അനുവദിക്കാതെ ഊര്‍ജ്ജോത്പാദനത്തിന് വിധേയമാക്കാവുന്നതാണ്.ബയോഗ്യാസ് പ്ളാന്റുകള്‍,മണ്ണിരകമ്പോസ്റ്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിനായുള്ള ബൃഹത്പദ്ധതികള്‍ തയ്യാറാക്കണം.സോളാര്‍ പാനലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
ജീവന്റെ നിലനില്‍പിന് വായു,ജലം,മണ്ണ് എന്നിവയാണ് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.പോഷകഘടകങ്ങള്‍ എല്ലാമടങ്ങിയ മണ്ണില്‍ മാത്രമാണല്ലോ ജീവന്റെ തുടിപ്പുകള്‍ മുളപൊട്ടുന്നത്.കാലകാലങ്ങളില്‍ മഴ,കാറ്റ് തുടങ്ങിയ പ്രകൃതിഭാസങ്ങളാണ് മണ്ണിന്റെ ആരോഗ്യം നിയന്ത്രിക്കുന്നത്.ചെറുപുല്‍നാമ്പുകള്‍ തൊട്ട് ആകാശം മുട്ടേവളരുന്ന വന്‍മരങ്ങള്‍ വരെ  ഈ പോഷകാംശങ്ങള്‍ ഉള്‍കൊണ്ടാണ്  ശുദ്ധവായുവിന്റെ  അളവിന്  കവലാളാകുന്നത് .പെയ്യുന്നമഴ  വലിച്ചെടുത്ത്,ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചതുകൊണ്ടാണ് കുടിവെള്ളം ഒരുപരിധിവരെ  നമുക്ക് ലഭിക്കുന്നത്. അടിസ്ഥാനഘടകങ്ങളെല്ലാം വേണ്ടുവോളം ഉണ്ടായിരുന്ന നമുക്ക്, ഈ കാലഘട്ടത്തില്‍  അതീവ ഗുരുതരമായ ഭീഷണിയില്‍ കഴിയാനാണ് വിധി. ആഗോളതാപനവും  കാലാവസ്ഥാ വ്യതിയാനവും  വമ്പിച്ച  പ്രത്യാഘാതങ്ങള്‍  സൃഷ്ടിച്ച്  ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.മനുഷ്യന്റെ തെറ്റായ സമീപനങ്ങളും പ്രവര്‍ത്തനങ്ങളുമാണ്  ഇതിനനുകാരണമെന്ന്  തിരിച്ചറിയാന്‍  ഇനിയും വൈകിക്കൂട.പ്രാദേശികമായ വിഭവങ്ങളുടെ സംരക്ഷണവും  പ്രകൃതി ശാസ്ത്രപരമായ പരിപാലനവുമാണ്  ഇതുമറികടക്കുന്നതിന്ന് വേണ്ടി  നമുക്ക് മുന്നിലുള്ള പോംവഴി. അതുകൊണ്ട്തന്നെ പ്രകൃതി വിഭവങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍  മനസ്സിലാക്കി പരിസ്ഥിതി  സംതുലനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം  ചെയ്താല്‍ മാത്രമേ  നാടിന് മോചനമുള്ളൂ. സൂക്ഷ്മ കാലാവസ്ഥ നിലനില്‍ക്കൂ...
ഹിമാനികളുടെ നാശം, കടല്‍നിരപ്പുയരല്‍, കാലംതെറ്റിയ കാലാവസ്ഥ, മാസം മറന്ന മഴ, അത്യുഷ്ണം, ജീവനാശം, കൊടുങ്കാറ്റുകള്‍, സുനാമി, രൂപംകൊള്ളുന്ന പുതിയ മരുഭൂമികള്‍, ചുറ്റും എത്രയെത്ര ദുരന്തങ്ങള്‍....
ആഗോളസാമ്പത്തികമാന്ദ്യത്തിന്റെയും ഓഹരി വിപണിയുടേയും കുത്തൊഴുക്കു സൃഷ്ടിക്കുന്ന ധനചിന്തയില്‍ നിന്ന്, മനുഷ്യന്‍ നാളേക്കുവേണ്ടി സ്വരൂപിക്കേണ്ട ഏറ്റവും വലിയ സമ്പത്ത് പ്രകൃതി വിഭവമാണെന്ന തിരിച്ചറിവ് എന്നാണ് തിരിച്ചുപിടിക്കുക? ഭൂമി കനിഞ്ഞരുളിയ പ്രകൃതിവിഭവങ്ങള്‍ നഷ്ടപ്പെട്ടുകൂടാ. ഒരു അമ്മയ്ക്കുവേണ്ട ലാളനയും പരിചരണവുമാണ് ഇന്ന് ഭൂമി ആവശ്യപ്പെടുന്നത്. അതിനായി ഒത്തൊരുമിച്ചു കൈകോര്‍ക്കലിന്റെ നാളെത്തിയിരിക്കുന്നു.
ഇനിയും വൈകിക്കൂടാ
നാടിനെ പരിശുദ്ധിയോടെ കാക്കാന്‍.